” പ്രിയമുള്ളവളേ നിനക്കുവേണ്ടി
പിന്നെയും നവ സ്വപ്നോപഹാരം
ഒരുക്കീ… ഒരുക്കീ ഞാൻ
നിനക്കുവേണ്ടി മാത്രം…’’
തരളിതമായ ഈ പ്രണയഗാനം നമ്മുടെ മനസ്സിൽ ഒരു തരി വിഷാദം പടർത്തുന്നില്ലേ…
പി. ഭാസ്കരന്റെ കവിതയിലോ.. എ.ടി. ഉമ്മറിന്റെ സംഗീതത്തിലോ
ആണോ വിഷാദം..?
അതോ പണ്ടെങ്ങോ കണ്ടുമറന്ന ‘തെക്കൻകാറ്റി’ലെ ഗാനരംഗത്തോ..? അവിടെയെങ്ങുമല്ല, ഗായകന്റെ ശബ്ദത്തിലാണ് ആ വിഷാദക്കടൽ..!!
ഭാവനാരോമാഞ്ചമായ താരകരൂപിണിയായ കാമുകിയെ വർണിക്കുമ്പോഴും പ്രണയിനിയുടെ മേനി കണ്ടു നാണിച്ച താമരപ്പൂവിനെ കാണുമ്പോഴുമെല്ലാം വരികളിലും സംഗീതത്തിലുമില്ലാത്ത ഏതോ വിഷാദം കേൾവിക്കാരനെ തൊടുന്നു.. വിഷാദഛായ ഈ പ്രണയഗാനങ്ങളുടെ ആസ്വാദനത്തിൽ ഉണ്ടാക്കുന്ന നറുമണം മലയാളി ആവർത്തിച്ച് ആസ്വദിച്ചുകൊണ്ടിരിക്കുന്നു. ഈ ‘വ്യക്തിത്വ’മാണ് കെ.പി. ബ്രഹ്മാനന്ദന്റെ ഗാനങ്ങൾക്കു മലയാളികളുടെ വലിയൊരു ആരാധനാസമൂഹത്തെ ഉണ്ടാക്കിയത്.. പാടിയ പാട്ടുകളുടെ എണ്ണത്തെ അപേക്ഷിച്ച് എത്രയോ വലുതാണ് അദ്ദേഹത്തിനു മലയാളികളുടെ മനസ്സിലുള്ള സ്ഥാനം..
യേശുദാസും ജയചന്ദ്രനും ഏറ്റവും തിളങ്ങിനിന്ന കാലത്താണ് ബ്രഹ്മാനന്ദൻ പേരെടുത്തതെന്ന് ഓർമിക്കണം…
ഈ ഒറ്റക്കാര്യം മതി ഇദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് അറിയാൻ…
ചില നേരങ്ങളിൽ ഇവർ രണ്ടുപേരെ കടത്തിവെട്ടുന്ന പ്രകടനവും ബ്രഹ്മാനന്ദൻ പുറത്തെടുത്തിട്ടുണ്ട്. ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന ചിത്രം ഒരു ഉദാഹരണമാണ്… യേശുദാസിനും ജയചന്ദ്രനും ബ്രഹ്മാനന്ദനും ഇതിൽ ഗാനങ്ങൾ ഉണ്ടായിരുന്നു. യഥാക്രമം ആറാട്ടിനാനകൾ എഴുന്നള്ളി…, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു…, താരക രൂപിണീ… .. എല്ലാം ഹിറ്റായെങ്കിലും ഒരുപടി മുന്നിലെത്തിയത് താരക രൂപിണി തന്നെ…, മറ്റു രണ്ടുപേരുടേതിനേക്കാൾ അൽപ്പം കൂടി ഉയർന്ന ഭാവപ്രപഞ്ചം സ്രഷ്ടിക്കാൻ ബ്രഹ്മാനന്ദനു കഴിഞ്ഞു…
ഒരു ഉൽസാഹക്കമ്മിറ്റിയുടെയും പിൻബലമില്ലാതെ, പ്രതിഭ കൊണ്ടു മാത്രം മേൽവിലാസമുണ്ടാക്കിയ ഒറ്റയാനായിരുന്നു ബ്രഹ്മാനന്ദൻ…
വെറും നൂറ്ററുപതോളം ഗാനങ്ങളേ പാടിയുള്ളൂവെങ്കിലും പാതിയിലേറെ ഹിറ്റായി. ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ എന്നിവരുടെ നല്ല രചനകൾ ആലപിക്കാനുള്ള ഭാഗ്യവും ഉണ്ടായി. പരുഷവും എന്നാൽ കാൽപ്പനികവുമായ ശബ്ദമായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത… പൂർണ്ണമായും ഏകാന്തപഥികൻ…




🙏🏼🌹🙏🏼 പ്രണാമം
പ്രണാമം🙏🌹