വ്യാപ്തി
ഇന്നത്തെ ബോംബെ ഭാഗത്തിറങ്ങിയ ആര്യസംഖം ക്രമേണ വടക്കോട്ടും തെക്കോട്ടും വ്യാപിച്ച് തപതി നദിവരെ വ്യാപിച്ചു. എന്നാൽ തെക്കോട്ടാണവർ കൂടുതലായി വ്യാപിച്ചത്.ഗോവയിൽ ഇറങ്ങിയവർ (കൊങ്കണ സംസ്ക്കാരക്കാർ) മേൽ പറഞ്ഞ പോലെ തന്നെ വ്യാപിച്ചുകൊണ്ടാണിരുന്നത്.അങ്ങനെ ഇവരുടെ വടക്കോട്ടുള്ള നീക്കവും മഹാരാഷ്ട്രക്കാരുടെ തെക്കോട്ടുള്ള വ്യാപനവും തമ്മിൽ കൂട്ടുമുട്ടിയത് ഇപ്പോഴത്തെ കർണ്ണാടക സ്റ്റെയ്ററിൻ്റെ വടക്കേ അതിർത്തിയിലായിരിക്കുമെന്നാണ് ഞാൻ ഊഹിക്കുന്നത്.
മുമ്പ് പറഞ്ഞ പ്രകാരം ഗോവക്കാരുടെ തെക്കോട്ടുള്ള വ്യാപ്തി ഗംഗാ വളി നദിവരെ എത്തി. ഈ നദി ഗോകർണ്ണത്തിനു തൊട്ട് വടക്കുള്ള താണെന്നും കേരളത്തിൻ്റെ അതിരായിരുന്നുവെന്നും ഞാൻ എൻ്റെ മുമ്പുള്ള ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊങ്കണ സംസ്ക്കാരം ഒരുപക്ഷെ അവിടം വരെ വ്യാപിച്ച് അവസാനിച്ചതാവാനും വഴിയുണ്ട്. അല്ലെങ്കിൽ ഉഡുപ്പിയിൽ ഇറങ്ങിയ ആര്യന്മാരുടെ സംസ്ക്കാരത്തിൻ്റെ – തുളു കർണ്ണാടക സംസ്ക്കാരത്തിൻ്റെ നീക്കം അപ്പോഴേയ്ക്കും ആ പുഴവരെ എത്തിയിരുന്നതുകൊണ്ടാണ് കൊങ്കണസംസ്ക്കാരം പുഴയ്ക്ക് തെക്കു വ്യാപിക്കാതിരുന്നതെന്നും കരുതുന്നു. ഉഡുപ്പിയിൽ നിന്ന് വടക്കോട്ടെന്നപോലെ തെക്കോട്ടും തുളു സംസ്ക്കാരം വ്യാപിച്ചു. അത് തെക്ക് ചന്ദ്രഗിരിപ്പുഴ വരെയെത്തി. പൊന്നാനിയിൽ വന്നിറങ്ങിയ ആര്യന്മാർ അവിടെനിന്ന് ക്രമേണ തെക്കോട്ടം വടക്കോട്ടമായി വ്യാപിച്ചിരിക്കാമെന്ന് ഞാൻ ഊഹിക്കുന്നു. അതിനുള്ള കാരണം കേരള സംസ്ക്കാരത്തിൻ്റെ കേന്ദ്രം ശുകപുരം, പന്നിയൂർ എന്നീ ഗ്രാമങ്ങളായിരുന്നുവെന്നതിന് സം ശമില്ല. ബാക്കിയുള്ള 30 ഗ്രാമങ്ങൾ ശുകപുരം കൂറോ പന്നിയൂർ കൂറോ ആയിട്ടാണ് വർത്തിച്ചിരുന്നത്. അതിനാൽ അവർ ആദ്യം വന്ന് കരക്കിറങ്ങിയത് അവയ്ക്കടുത്ത പ്രദേശത്തായിരിക്കുമെന്നും അതിനാൽ അതു പൊന്നാനിയിലേ ആയിരിക്കുകയുള്ളൂ എന്ന് ഞാൻ വശ്വസിക്കുന്നു.
അങ്ങനെ ആ സംസ്ക്കാരം കാലാന്തരത്തിൽ വ്യാപിച്ചു തെക്ക് കന്യാകുമാരിവരേയും വടക്ക് ചന്ദ്രഗിരിപ്പുഴ വരേയും എത്തി. ഓരോ പ്രദേശത്തുനിന്നും വന്ന രണ്ടു സംഘക്കാർ തമ്മിൽ തമ്മിൽ ക്രമത്തിൽ വ്യാപിച്ചുകൊണ്ട് പുഴയുടെ ഇരുകരകളിലും എത്തിച്ചേരുകയും അങ്ങനെ അത് അവിടെ അവസാനിക്കുകയും ചെയ്തു
സംസ്ക്കാരങ്ങളുടെ അതിര്
കാസർഗോഡ് പുഴയുടെ മറുഭാഗത്തു കടന്നാൽ സംസ്ക്കാരത്തിൽ മാറ്റം സംഭവിച്ചത് അറിയാൻ കഴിയും. അവിടെ നമ്മുടെ സംസ്ക്കാരമായി. മുമ്പിൽ കുടുമ, അരയിൽ കരയുള്ള വെള്ളത്തതോർത്തുമുണ്ട്, കാതിൽ രുദ്രാക്ഷക്കടുക്കൻ എന്നിങ്ങനെയുള്ള നല്ല മലയാളി നായന്മാരേയും, കാതുകൾ ചുമലിൽ മുട്ടത്തക്കവണ്ണം വളർത്തി രണ്ടു രണ്ടര ഇഞ്ചു വ്യാസമുള്ളതും ഓടുകൊണ്ടു വാർത്തുണ്ടാക്കിയതുമായ കർണ്ണാഭരണം ധരിച്ചവരും വെളുത്ത വസ്ത്രമുടുത്തവരും മാറ് മറയ്ക്കാത്തവരുമായ നായർസ്ത്രീകളേയും കാണാം. പുഴയുടെ വടക്കോട്ട് കടന്നാൽ സമ്പ്രദായം മറിച്ചായി. പുരുഷന്മാർക്കു പിന്നിൽ കുടുമയും മീശയും തലപ്പാവും പലരുടേയും ഓരോ കാലിന്മേൽ തള പോലെ ഓരോ വെള്ളിക്കമ്പിയും ഒരു തരം പാളത്താറും അവരുടെ വേഷങ്ങളാണ്. കാലുകളുടെ നടുവിരലുകളിൽ മോതിരങ്ങൾ, ഏറിയപക്ഷം അരയിഞ്ചു വളർത്തിയ കാതുകൾ, മേൽക്കാതിൽ (ചെവിയുടെ മേൽ ഭാഗത്തു) മൂന്നു നാലു തുള, അവയിൽ ചില ആഭരണങ്ങൾ, ഞാത്തിയില്ലാത്ത മൂക്കുത്തി, കറുപ്പോ ചുവപ്പോ നിറത്തിലുള്ള വസ്ത്രങ്ങൾ,മുടിയിൽ ധാരാളം പൂക്കൾ ഇങ്ങനെയുള്ള സ്ത്രീകളുമാണ് ഉണ്ടയിരുന്നത്. എനിക്ക് ആശ്ചര്യമായി തോന്നിയത്, ഒരു പുഴയുടെ ഇരുകരകളിലേയും ജനങ്ങളുടെ ഇത്തരം വ്യത്യാസങ്ങൾ എങ്ങിനെ സംഭവിച്ചു എന്നതാണ്. രണ്ടു സംസ്ക്കാരങ്ങളും ഇങ്ങനെ സ്പഷ്ടമായി ഒര നിർത്തികൊണ്ട് – അന്യോന്യം കലർപ്പില്ലാത്ത വിധത്തിൽ – വേർതിരിഞ്ഞു നിൽക്കണമെങ്കിൽ തക്കതായ കാരണം കൂടാതെ സാദ്ധ്യമല്ല.
പാലക്കാടും ഒലവക്കോടും ചെന്നാൽ തന്നെ നമുക്ക് ഒരു കിഴക്കൻ ജില്ലയുടെ പ്രതീതിയുണ്ടാകും. ഒറ്റയൊറ്റയായ വീടുകളുടെ കുറവ്, കേറ്റിറങ്ങളോ കുന്നുകളോ കുറഞ്ഞ വിസ്തൃതമായ സമഭൂമി, ഗ്രാമങ്ങളുടെ ആധിക്യം സാമാന്യജനങ്ങളിൽ കാണുന്ന വേഷാ ഭാഷാഭൂഷണാദികളുടെ തമിഴു സമ്പ്രദായം മുതലായതിനു കാരണം വാളയാർ കടന്നാൽ തമിഴ്നാടായി എന്നതാണ്.അങ്ങനെയാണങ്കിൽ തന്നെ ഒലവക്കോട്-പാലക്കാട് പ്രദേശങ്ങളിൽ തന്നെ തമിഴു പ്രദേശച്ഛായ തുങ്ങുന്നുണ്ട്.അതുപോലെ തന്നെ തെക്ക് ചെങ്ങന്നൂരമ്പലത്തിനുതന്നെ തമിഴുച്ഛായ ആരംഭിക്കുന്നുണ്ട്. പ്ലാൻ സാധാരണ മലയാളസമ്പ്രദായമാണെങ്കിലും നാലമ്പലം മുഴുവൻ വെണ്മാടമാണ്. ഹരിപ്പാട് ബലിക്കൽ പുരയ്ക്കും തമിഴിൻ്റെ ലാഞ്ഛന കാണാം. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുതന്നെ ഒട്ടൊക്കെ തമിഴ് സമ്പ്രദായമാണ്. കിഴക്കേ ഗോപുരവും ശീവേലിപ്പരയും ബലിക്കൽപുരയും കുലശേഖര മണ്ഡപവും മലയാളസമ്പ്രദായമല്ല. നാഗർകോവിൽ ചെന്നാൽ മുക്കാൽഭാഗവും തമിഴ്നാടായി തോന്നും. കാൽ ഭാഗമേ ആ പ്രദേശത്ത് കേരളീയത്വമുള്ളൂ. ശുചീന്ദ്രവും കന്യാകുമാരിയും തനി തമിഴു രീതിയുമായി. അതുപോലെ തമിഴ്, തെലുങ്ക്, കർണ്ണാടകം മുതലായ ഭാഷാപ്രദേശങ്ങളും സംസ്ക്കാരങ്ങളും തമ്മിൽ ചേരുന്നതും ഇങ്ങനെ ക്രമത്താലെയേ ആയിരിക്കൂ എന്ന് മനസ്സിലാക്കാവുന്നതാണ്.
(തുടരും)



