ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. സിഎൻജിക്ക് കിലോയ്ക്ക് രണ്ട് രൂപയും ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിക്ക് 50 പൈസയുമാണ് കൂട്ടിയത്.
ഈ ആഴ്‌ചയിൽ തന്നെ രണ്ടാംതവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സിഎൻജിയുടെ നിരവധി തവണയാണ് വില വർധിപ്പിച്ചത്.മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 26ന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ട കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.
തുടർച്ചയായുണ്ടാകുന്ന ഈ വിലവർധന സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.



