തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി വനംവകുപ്പ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഏറ്റവും അടുത്തുള്ള ലൈസൻസുള്ള ഷൂട്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് ഈ ആപ്പിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തത്. ആപ്ലിക്കേഷൻ തയ്യാറാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കളക്ടർ വനംവകുപ്പിന് നിർദ്ദേശം നൽകി.
പാമ്പുകളെ പിടികൂടാൻ വനംവകുപ്പ് വിജയകരമായി നടപ്പിലാക്കിയ ‘സർപ്പ’ (SARPA) ആപ്പിന്റെ മാതൃകയിലാണ് പുതിയ ആപ്പും തയ്യാറാക്കുന്നത്. ഏതെങ്കിലും പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ടായാൽ, ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമീപപ്രദേശങ്ങളിലെ ഷൂട്ടർമാർക്ക് ഉടൻ തന്നെ അലർട്ട് സന്ദേശം ലഭിക്കും.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറുകളും ഈ ആപ്പിൽ ഉൾപ്പെടുത്തും. ഷൂട്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ ഷൂട്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ പാനലും രൂപീകരിക്കും.
വന്യമൃഗങ്ങൾ താവളമാക്കുന്ന തരത്തിൽ പൂട്ടിയിട്ടിരിക്കുന്ന എസ്റ്റേറ്റുകളും പുരയിടങ്ങളും വൃത്തിയാക്കാൻ പ്രത്യേക സംവിധാനം കൊണ്ടുവരും. ഇതിനായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ കൃത്യമായി മാപ്പ് (Map) ചെയ്യും. മലയോര മേഖലകളിലെ തോട്ടങ്ങളിൽ വന്യമൃഗങ്ങൾക്ക് ഒളിച്ചിരിക്കാൻ പാകത്തിൽ വളർന്നുനിൽക്കുന്ന അടിക്കാടുകൾ വെട്ടിമാറ്റാൻ കർശന നടപടി സ്വീകരിക്കും.
കാട്ടുപന്നികൾക്ക് പുറമെ കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികൾ ഉണ്ടാക്കുന്ന ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ പ്രാദേശിക ‘റെസ്പോൺസ് ടീമുകൾ’ (Local Response Teams) രൂപീകരിക്കും. ഇവർക്ക് വനംവകുപ്പ് പ്രത്യേക പരിശീലനം നൽകും. ഇതിന്റെയെല്ലാം പ്രവർത്തന മേൽനോട്ടത്തിനായി പഞ്ചായത്ത് തലത്തിൽ ഫോറസ്റ്റ് ലെയ്‌സൺ ഓഫീസർമാരെ നിയോഗിക്കാനും ജില്ലാതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്.



