Saturday, April 18, 2026
Homeഅമേരിക്ക90 കളിലെ വെള്ളിത്തിളക്കം❤️ 'മധുപാൽ' ✍ ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

90 കളിലെ വെള്ളിത്തിളക്കം❤️ ‘മധുപാൽ’ ✍ ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

അഭിനയത്തെ വെള്ളിത്തിരയിലേക്കും അക്ഷരങ്ങളെ ആത്മാവിലേക്കും പകർത്തിയ പ്രതിഭ! നടൻ എന്നതിലുപരി മികച്ച സംവിധായകൻ, എഴുത്തുകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലായിരുന്നു അദ്ദേഹം സജീവമായിരുന്നത്. സിനിമയുടെ ഗ്ലാമറിനേക്കാൾ ഉപരിയായി സിനിമയെ ഒരു സർഗാത്മക മാധ്യമമായിട്ടാണ് അദ്ദേഹം കണ്ടത്. അഭിനയത്തിന്റെ വഴക്കവും സാഹിത്യത്തിന്റെ തെളിച്ചവും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ സർഗ്ഗജീവിതത്തിലേക്കൊരു സഞ്ചാരം!

മലയാള സിനിമയുടെ 1990 കാലഘട്ടങ്ങളിൽ വെള്ളിത്തിരയിലേക്ക് എത്തി, വില്ലനായും സ്വഭാവനടയനായും ഒക്കെ മിന്നിമറിഞ്ഞ് ഓരോ കഥാപാത്രത്തിനും തന്റേതായ ഒരു കയ്യൊപ്പ് ചാർത്തിയിരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ! മധുപാൽ കണ്ണമ്പത്ത്.

1963ൽ കോഴിക്കോട് ചെങ്ങലത്ത് ശ്രീ.മാധവമേനോന്റെയും കണ്ണമ്പത്ത് ശ്രീമതി.രുഗ്മിണിയുടെയും മകനായിട്ടാണ് മധുപാൽ ജനിച്ചത്. പാലക്കാട് മോഡൽ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി.

1994ൽ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച കാശ്മീരത്തിലൂടെ വെള്ളിത്തിരയിലേക്ക് വലതുകാൽ വെച്ച് കയറിവന്ന മധുപാൽ, സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഒരു സൂപ്പർതാരമായി വാഴ്ത്തപ്പെട്ടില്ലെങ്കിലും അഭിനയം കേവലം ഒരു ഭാവപ്രകടനം അല്ല മറിച്ച് കഥാപാത്രത്തിന്റെ ആത്മാവിലേക്കുള്ള സഞ്ചാരമാണെന്ന് തിരിച്ചറിഞ്ഞ നടനായിരുന്നു.

കാശ്മീരം, ആകാശഗംഗ, ഗുരു, മിസ്റ്റർ ബട്ലർ, ലേലം തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

എന്നാൽ മധുപാലിനെ കൂടുതൽ അടയാളപ്പെടുത്തിയത് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു. മികച്ച റിയലിസ്റ്റിക്ക് ചിത്രങ്ങളായി ഇന്നും അവ കണക്കാക്കപ്പെടുന്നു.

നക്സൽ വർഗീസിന്റെ ജീവിതത്തെ ആസ്പദമാക്കി 2008ൽ നിർമ്മിച്ച തലപ്പാവ് എന്ന ചിത്രത്തിലൂടെ അദ്ദേഹം ആദ്യമായി ഒരു സംവിധായകന്റെ മേലങ്കി അണിയുകയും മികച്ച നവാഗത സംവിധായകനുള്ള അവാർഡ് നേടുകയും ചെയ്തു. കൂടാതെ ഒഴിമുറി, കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത്, തന്റെ ഉള്ളിലെ എഴുത്തുകാരന്റെ ഭാവനയെയും ക്രാഫ്റ്റ്സ്മാനെയും അടയാളപ്പെടുത്തിയ മധുപാലിന്റെ ലോകം കേവലം ഗ്ലാമറിന്റെ ലോകത്ത് ഒതുങ്ങുന്നതല്ലായിരുന്നു. അദ്ദേഹത്തിന്റെ അക്ഷരങ്ങളുടെ സുഗന്ധമുള്ള സംവിധാനത്തിൻ കീഴിൽ ജനിച്ച കുപ്രസിദ്ധ പയ്യൻ കേരള ഫിലിംസ് ക്രിട്ടിക്സ് അവാർഡും കരസ്ഥമാക്കി.

നിരവധി ടിവി സീരിയലുകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള അദ്ദേഹം യുവതാരം റിയാലിറ്റി ഷോയുടെ ജഡ്ജായും ഇരുന്നിട്ടുണ്ട്.

90ലധികം സിനിമകളിൽ തെറ്റില്ലാത്ത അഭിനയം കാഴ്ചവച്ച ശേഷം, ഒരു കലാകാരന്റെ തൂലികയിൽ നിന്നും പിറവിയെടുക്കുന്ന വാക്കുകൾക്ക് സിനിമയുടെ ഗ്ലാമറിനേക്കാൾ തിളക്കം ഉണ്ടെന്നും സ്ക്രീനിൽ പകർന്നാടുന്ന വേഷങ്ങളേക്കാൾ ഒരു സാഹിത്യകാരൻ കുറിച്ചിടുന്ന വാക്കുകൾക്ക് കാലത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്നും തെളിയിച്ച, മലയാള സിനിമയുടെ സാഹിത്യ മുഖമാണ് അദ്ദേഹം. കലയെ വെറും കച്ചവടമായി കാണാതെ അതിലെ ആത്മാവിനെ കണ്ടെത്താൻ ശ്രമിച്ചതാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്.

ബാല പ്രസിദ്ധീകരണങ്ങളിൽ തുടങ്ങിയ ആ രചനാ വൈഭവം മാതൃഭൂമി, ഭാഷാപോഷിണി തുടങ്ങിയ മുൻനിര പ്രസിദ്ധീകരണങ്ങളിലൂടെ പടർന്നു പന്തലിച്ചു.

ഒരു ചെറുകഥാകൃത്ത് എന്ന നിലയിൽ മലയാള സാഹിത്യത്തിൽ തന്റേതായ ഒരിടം നേടിയ മധുപാൽ, സാധാരണക്കാരുടെ ജീവിതത്തെയും ആകുലതകളെയും കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾക്ക് അക്ഷരരൂപം നൽകി.

മായാസഞ്ചാരം, മധുപാലിന്റെ കഥകൾ, ഈ ജീവിതം ജീവിച്ചു തീർക്കുന്നത്, ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ, അവൻ(മാർ)ജാരപുത്രൻ, എന്റെ പെൺ നോട്ടങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ അക്ഷര സാമ്രാജ്യത്തിലെ സ്പന്ദനങ്ങളാണ്.
മധുപാലിന്റെ കഥകൾ എന്ന ചെറുകഥാസമാഹാരത്തിന് 2022ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അമ്മയും മകനും എന്ന കൃതി 2011ൽ കേരള സ്റ്റേറ്റ് ചിൽഡ്രൻസ് ലിറ്ററേച്ചർ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും നേടി.

തന്റെ സാഹിത്യപ്രവർത്തനങ്ങൾക്കായി വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരവും കൈരളി അറ്റ്ലസ് സാഹിത്യ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

സിനിമക്കും സാഹിത്യത്തിനും അപ്പുറം സമൂഹത്തോട് നിരന്തരം സംവദിക്കുന്ന ഒരു സാംസ്കാരിക പ്രവർത്തകൻ കൂടിയാണ് മധുപാൽ. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ അദ്ദേഹം എപ്പോഴും വ്യക്തമാക്കിയിരുന്നു. 2004ലെ സുനാമി ദുരന്തബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം.

കേരള അക്കാദമി, ഫോക്ലോർ അക്കാദമി എന്നിവയിൽ പദവികൾ അലങ്കരിച്ചിട്ടുള്ള അദ്ദേഹം കേരള കൾച്ചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ഫണ്ട് ബോർഡിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു.

മധുപാലും കുടുംബവും ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. രേഖ വസുമതിയാണ് ഭാര്യ. ഇവർക്ക് മാധവി, മീനാക്ഷി എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

അഭിനയവും എഴുത്തും സാംസ്കാരിക പ്രവർത്തനങ്ങളും ഒരുപോലെ ഇഴചേർന്ന ശ്രീ.മധുപാലിന്റെ യാത്ര ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പ്രിയപ്രതിഭക്ക് സ്നേഹാശംസകൾ.

ആസിഫ അഫ്രോസ്, ബാംഗ്ലൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com