എറണാകുളം: മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കുറ്റപത്രം കൈമാറിയത്.
മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സി എം ആർ എല്ലിനും മുഖ്യമന്ത്രിയുടെ മകൾ വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ് എഫ് ഐ ഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിനൊപ്പമുളള മൊഴികൾക്കും രേഖകൾക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയിൽ നൽകുമെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തിരുന്നു. കുറ്റപത്രം സ്വീകരിച്ച് കേസെടുത്തതിനെ തുടർന്ന് എതിർകക്ഷികൾക്ക് സമൻസ് അയക്കുന്ന നടപടികൾ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂർത്തിയാക്കും. ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. അടുത്തയാഴ്ചയോടെ വീണ ടി, ശശിധരൻ കർത്താ തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും.
114 രേഖകൾ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി വിപിഎം സുരേഷ് ബാബു കുറ്റപത്രത്തിൽ കേസെടുത്തത്. എല്ലാ പ്രതികൾക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങൾ എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടെന്നും എസ്എഫ്ഐഒ കുറ്റപത്രം പൊലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.