ന്യൂഡൽഹി; വിദ്യാർഥിനികളുടെ പീഡന പരാതികൾക്കു പിന്നാലെ ഒളിവിൽ പോയ സ്വാമി ചൈതന്യാനന്ദയെ പൊലീസ് അറസ്റ്റു ചെയ്തു. ആഗ്രയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് ഡയറക്ടറായിരുന്നു. ഞെട്ടിക്കുന്ന പീഡനപരാതികൾ പുറത്തുവന്നതോടെ, ദേശീയ വനിതാ കമ്മിഷനും കേസെടുത്തിരുന്നു. വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന തങ്ങളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്തെന്നു വിദ്യാർഥികൾ മൊഴി നൽകിയിരുന്നു.
സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ചിലർ വെളിപ്പെടുത്തി. ജൂലൈ 28നു പിജിഡിഎം 2023 ബാച്ചിലെ വിദ്യാർഥി സ്ഥാപനത്തിനു നൽകിയ പരാതിക്കു പിന്നാലെ, വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥ അയച്ച ഇ–മെയിൽ സന്ദേശമാണ് ചൈതന്യാന്ദയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെ പ്രേരിപ്പിച്ചത്.
വ്യോമസേനയിലെ ഉദ്യോഗസ്ഥരുടെ മക്കളും ബന്ധുക്കളും ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ഓഗസ്റ്റ് ഒന്നിനാണു വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥ ഇ–മെയിൽ അയച്ചത്. തൊട്ടു പിന്നാലെ ഓഗസ്റ്റ് 3നു പുതിയതായി രൂപീകരിച്ച ഗവേണിങ് കൗൺസിൽ 30 വിദ്യാർഥികളുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചു. അപ്പോഴാണ് പീഡനവിവരം ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങൾ കുട്ടികൾ പങ്കുവച്ചത്.
ഈ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഓഗസ്റ്റ് 4ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പൊലീസിൽ പരാതി നൽകിയത്. ഹോസ്റ്റലിൽ പെൺകുട്ടികളുടെ ശുചിമുറികളുടെ മുന്നിൽ രഹസ്യ ക്യാമറ സ്ഥാപിച്ചു സ്വാമി നിരീക്ഷണം നടത്തിയിരുന്നെന്നും ഈ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ സ്വാമിയുടെ ഫോണിലും ലഭ്യമായിരുന്നു എന്നും പൊലീസ് കണ്ടെത്തി. വിദ്യാർഥികൾക്ക് അയയ്ക്കുന്ന മെസേജുകളുടെ സ്ക്രീൻഷോട്ട് എടുക്കാതിരിക്കാൻ സ്വാമിയുടെ അടുപ്പക്കാർ അവരുടെ ഫോൺ ഇടയ്ക്കിടെ വാങ്ങി പരിശോധിച്ചിരുന്നു.
അൻപതിലേറെ വിദ്യാർഥികളുടെ ഫോണുകൾ പൊലീസ് ഫൊറൻസിക് വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. രാത്രികളിൽ ചൈതന്യാനന്ദയുടെ താമസസ്ഥലത്തേക്കു പോകാൻ പാവപ്പെട്ട പെൺകുട്ടികള്‍ക്കു മേൽ വനിതാ ജീവനക്കാർ ഉൾപ്പെടെ സമ്മർദം ചെലുത്തിയതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധിച്ച വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും കുട്ടികൾ മൊഴി നൽകിയിരുന്നു.



