ഹൃദയദൃഷ്ടി പ്രകാശിപ്പിക്കപ്പെടട്ടെ
(എഫേ. 1:15 – 19)
“നിങ്ങൾക്ക് തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും അത്മാവിനെ തരേണ്ടതിനും, നിങ്ങളുടെ ഹൃദയദൃഷ്ടി പ്രാകാശിപ്പിച്ചിട്ട് വിശ്വസിക്കുന്ന നമു
ക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു”
. (വാ. 17-19).
ധ്യാന ഭാഗത്ത് വി.പൗലൊസ്, എഫേസോസിലെ വിശ്വാസികൾക്കും വിശുദ്ധന്മാർക്കും വേണ്ടി നടത്തുന്ന പ്രാർത്ഥനയിൽ, ദൈവം അവർക്ക് ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകി, അവരുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിക്കപ്പെടട്ടെ എന്നാണ് പ്രാർത്ഥിക്കുന്നത്. യേശു ക്രിസ്തുവിന്റെ ദൈവവും, മഹത്വമുള്ള പിതാവുമായുള്ളവനെക്കുറിച്ചുള്ളപരിജ്ഞാനത്താലാണ്, ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ അവർക്ക് ലഭിക്കുന്നത് എന്നും അപ്പൊസ്തലൻ വ്യക്തമാക്കുന്നു!(വാ.17).
ഹൃദയ ദൃഷ്ടി പ്രകാശിപ്പിക്കപ്പെടുന്നത് ഒരു തുടർ പ്രക്രീയയുടെ ഫലമാണ്. ദൈവത്തെ ശരിയായി മനസ്സിലാക്കുന്നതിലൂടെ, അവന്റെ പരിജ്ഞാനത്താൽ, നമുക്ക് ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയുംആത്മാവ് ലഭി ക്കുന്നു. ആ ജ്ഞാനവും വെളിച്ചവും കൊണ്ട്, നമ്മുടെ ഹൃദയ ദൃഷ്ടി പ്രകാശിപ്പിക്കപ്പെടുന്നു. നിരന്തരമായ ദൈവ സഹവാസത്തിലൂടെയാണ് ഈ പരിജ്ഞാനം നമുക്ക് ലഭിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള അടുത്ത സഹവാസത്തിലൂടെയാണ്, ഒരാളെക്കുറിച്ചുള്ള അറിവ് മറ്റെ ആൾക്ക് ലഭിക്കുന്നത്. അതുപോലെ ദൈവവുമായുള്ള അടുത്തസഹവാസം നമുക്കുണ്ടാകുമ്പോൾ, നാം ദൈവത്തെ ശരിയായി അറിയാനും, അതിലൂടെ ഹൃദയ ദൃഷ്ടികൾ പ്രകാശിപ്പിക്കപ്പെടാനും
ഇടയാകും.
മുങ്ങിത്താഴുവാൻ പോകുന്ന ഒരാൾ, പ്രാണവായുവിനുവേണ്ടി എത്രമാത്രം ആഗ്രഹിക്കുന്നുവോ, അതേ തീവ്രതയോടെ, നാം ഈ ജ്ഞാനത്തിനായി കൊതിക്കുകയാണെങ്കിൽ മാത്രമേ, അത് നമുക്ക് ലഭിക്കൂ. “മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നത് പോലെ, ദൈവമെ എന്റെ ആത്മാവ് നിന്നോട് ചേരുവാൻ കാംക്ഷിക്കുന്നു” (സങ്കീ. 42:1) എന്ന സങ്കീർത്തനക്കാരന്റെ പ്രാർത്ഥന, ഇത്തരം അഭിലാഷത്തിന്റെ വെളിപ്പെടുത്തലാണ്. ഈ അഭിലാഷം നമുക്കുണ്ടെകിൽ, ദൈവം അതിന് ശമനം വരുത്തും,തീർച്ച! നമുക്കതിനായി കാംക്ഷിക്കാം? ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: കൊമ്പിന് മുന്തിരി വള്ളിയിൽ വസിക്കാതെ ഫലം പുറപ്പെടുവിക്കാൻ ആകാത്തതു പോലെ, നമുക്ക് ദൈവത്തിൽ വസിക്കാതെ ഹൃദയ ദൃഷ്ടി പ്രകാശിപ്പിക്കപ്പെടുകയില്ല!



