തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണ്ണവും വജ്രവും ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ കാണാതായതായി പോലീസ് കണ്ടെത്തൽ. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഇന്റലിജൻസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ വൈര നാമം കുറച്ചുനാളുകളായി കാണാനില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ആറുമാസം മുൻപ് ഇത് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്. ഇതിന് പുറമെ, ഭക്തർ വഴിപാടായി സമർപ്പിച്ച 78 ഗ്രാമോളം സ്വർണ്ണത്തിലും കുറവ് കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിലെ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും എത്രയും വേഗം സ്ട്രോങ്ങ് റൂമിലേക്ക് മാറ്റാൻ ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ഭക്തർ സംഭാവനയായി നൽകുന്ന മുഴുവൻ വസ്തുക്കളും ലോക്കറിലേക്ക് മാറ്റി പോലീസ് കാവൽ ഏർപ്പെടുത്തണം. കൃത്യമായ സുരക്ഷാ പരിശോധന കൂടാതെ ഒരാളെപ്പോലും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. ഈ ശുപാർശകളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.



