കണ്ണൂർ: വിവാഹബ്യൂറോയിൽ രജിസ്റ്റർ ചെയ്ത് ഒൻപത് വർഷം പിന്നിട്ടിട്ടും വധുവിനെ കണ്ടെത്തി നൽകാത്തതിനെ തുടർന്ന് യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. സേവനത്തിൽ വീഴ്ചവരുത്തിയ ബ്യൂറോ പരാതിക്കാരന് 8,000 രൂപ നൽകണമെന്നാണ് ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ വിധി.
പങ്കാളിയെ കണ്ടെത്തുന്നതിൽ ബ്യൂറോ പരാജയപ്പെട്ടതിനെ തുടർന്ന് യുവാവ് രജിസ്ട്രേഷൻ തുക തിരികെ ചോദിച്ചെങ്കിലും അധികൃതർ നൽകാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെയാണ് യുവാവ് കോടതിയെ സമീപിച്ചത്. മാനസിക വിഷമം ഉണ്ടാക്കിയതിന് 3,000 രൂപയും കോടതി ചെലവുകൾക്കായി 2,000 രൂപയും രജിസ്ട്രേഷൻ തുകയായ 3,000 രൂപയും ഉൾപ്പെടെയാണ് ആകെ 8,000 രൂപ നൽകാൻ ഫോറം വിധിച്ചത്.
കേസിന്റെ പശ്ചാത്തലം- 2016ൽ തന്റെ നാൽപ്പതാം വയസ്സിലാണ് യുവാവ് വിവാഹ പരസ്യം കണ്ട് കണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന മാട്രിമോണി ബ്യൂറോയെ സമീപിക്കുന്നത്. കാസർകോട്
സ്വദേശിയായ ഒരു പെൺകുട്ടിയുടെ ആലോചനയുണ്ടെന്ന് ആദ്യ ഘട്ടത്തിൽ അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവുമുണ്ടായില്ല.
പരാതിക്കാരന്റെ പിതാവ് കാൻസർ ബാധിതനായിരുന്നു. മകൻ്റെ വിവാഹം കാണണമെന്ന വലിയ ആഗ്രഹം സാധിക്കാതെ കഴിഞ്ഞ വർഷം അദ്ദേഹം അന്തരിച്ചു. ബ്യൂറോയുടെ അനാസ്ഥ മൂലം തന്റെ വിലപ്പെട്ട സമയവും
മനഃസമാധാനവും നഷ്‌ടപ്പെട്ടതായി കാണിച്ച് യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. കോടതി നടപടികളോട് എതിർകക്ഷിയായ വിവാഹബ്യൂറോ അധികൃതർ സഹകരിക്കുകയോ ഹാജരാവുകയോ ചെയ്തില്ല. തുടർന്ന് പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച ഉപഭോക്തൃ ഫോറം ജൂൺ 30ന് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.



