ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിക്ക് സുഖിക്കുന്ന വര്‍ത്തമാനം പറയരുതെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ രണ്ട് പറഞ്ഞാല്‍ ബിജെപിക്ക് സുഖിക്കും. രാഹുല്‍ ഗാന്ധിയെ മോശമായി പറയുക എന്നതാണ് ബിജെപിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അറിഞ്ഞോ അറിയാതെയോ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. ശശി തരൂർ അറിഞ്ഞുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ജെന്‍സി പ്രതിഷേധവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തിലാണ് വിമര്‍ശനം.
സിജെപി പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടലുകളും കഴിഞ്ഞ ദിവസം അലഹബാദില്‍ നടത്തിയ പരിപാടിയും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ ആക്രമണം പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് രാഹുല്‍ ഗാന്ധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ നടത്തിയ സമരവും ജെന്‍സിക്ക് വേണ്ടിയായിരുന്നു.
ഇതൊന്നും കാണാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ശശി തരൂരിനോട് തന്നെ ചോദിക്കണമെന്നും കെ സി വോണുഗോപാല്‍ പറഞ്ഞു. ജെന്‍സികളെ കേള്‍ക്കാന്‍ കോണ്‍ഗ്രസിനായോ എന്ന് പരിശോധിക്കണമെന്നായിരുന്നു ശശി തരൂര്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം.
സിജെപിക്ക് ജെന്‍സികളുടെ ശബ്ദമാകാന്‍ കഴിഞ്ഞുവെന്നും ഇതേപോലെ കോണ്‍ഗ്രസിന് അവരുടെ വിഷയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ സാധിച്ചില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇതിന് കഴിഞ്ഞില്ലെന്ന് സ്വയം ചിന്തിക്കണം. രാഹുല്‍ ഗാന്ധിയും വിദ്യാര്‍ത്ഥികളുടെ വിഷയങ്ങള്‍ ഏറ്റെടുത്തിരുന്നു, എന്നാല്‍ സിജെപിയെ പോലെ ഫലപ്രദമായില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. മുംബൈയിൽ നടന്ന സംവാദ പരിപാടിയിലായിരുന്നു ശശി തരൂരിൻ്റെ പരാമർശം. സംഭവം വിവാദമായതോടെ തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് വിശദീകരിച്ച് തരൂർ രംഗത്തെത്തിയിരുന്നു.



