ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. കോടതി അലക്ഷ്യക്കേസിലാണ് സിംഗപ്പൂർ കോടതിയുടെ ഉത്തരവ്. തന്റെ ആസ്തികൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ആവർത്തിച്ച് ലംഘിച്ചതിനാണ് ബൈജു രവീന്ദ്രനെതിരെ കോടതി നടപടിയെടുത്തത്. അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിച്ച കോടതി കേസുമായി ബന്ധപ്പെട്ട നിയമപരമായ ചിലവുകൾക്കായി 70,500 യുഎസ് ഡോളർ ഏകദേശം 67 ലക്ഷം രൂപ പിഴയടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, കേസുമായി ബന്ധമുള്ള ബീയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും സിംഗപ്പൂർ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബൈജൂസ് കമ്പനിയുടെ അന്താരാഷ്‌ട്ര വിഭാഗം സമാഹരിച്ച 1.2 ബില്യൺ യുഎസ് ഡോളറിന്റെ വായ്പയുമായി ബന്ധപ്പെട്ട് നിക്ഷേപകരും വായ്പ നൽകിയവരും നൽകിയ നിയമനടപടികളുടെ ഭാഗമായാണ് വിധി. നിലവിൽ യുഎസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ബൈജു രവീന്ദ്രൻ നിരവധി നിയമപോരാട്ടങ്ങളും കടബാധ്യതകളും നേരിടുന്നുണ്ട്. അതിനിടയിലാണ് പുതിയ തിരിച്ചടി.



