ഇസ്ലാമാബാദ്: പാകിസ്താനില്‍ വൻ സ്ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. കലാപബാധിത ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ.
ഞായറാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവമുണ്ടായത്. സ്ഫോടക വസ്തു നിറച്ച കാർ ട്രെയിനില്‍ ഇടിച്ച് കയറ്റുകയായിരുന്നു. സൈനികരുമായി പോയ ട്രെയിനിനെ ലക്ഷ്യം വെച്ച് നടത്തിയ സ്ഫോടനമാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ സൈനികരുമുണ്ട്.
സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) രംഗത്തെത്തി. സ്ഫോടനത്തെ തുടർന്ന് റെയിൽവേ ട്രാക്കിന് സമീപം വൻ തീപിടിത്തമുണ്ടായി. ഫയർഫോഴ്സ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.



