വിജനമാം വീഥിയിൽ തേടുന്നുയിന്ന്
വേർപെട്ടു പോയൊരാ പഴമയുടെ
വേരുകൾ,
വീറോടെ പാദങ്ങളടിവെച്ചു മുന്നേറി
വെൺപിറതേടും മനസ്വിനിയാൾ..
വാനോളം സ്വപ്‌നങ്ങളനുദിനം
വീക്ഷിച്ചു
കുന്നോളമാശകളുള്ളിൽ മുളപ്പിച്ചു,
അടങ്ങാത്ത തിരകൾ പോൽ
മോഹങ്ങളേന്തി
വൻപാർന്ന ഹൃത്തുമായ് തുടരുമീ
യാത്ര.
കാടുകൾ മേടുകൾ
മേച്ചിൽപ്പുറങ്ങളായ്
കാട്ടാറിൻ തീരമോ സൗപർണ്ണിക,
കതിരുകൾ വിളയുന്ന
വയലേലകൾപോലെ
കരളിൽ പൊടിയ്ക്കുന്നു
ജീവരാഗങ്ങൾ.
വാഗ്ദത്ത ഭൂമിയെത്തേടിയലയുന്നു
വാമൊഴിശീലുകൾ അന്വർഥമാകുമോ,
വഹ്നിതൻ മാറിൽ മുളയ്ക്കും
പുതുനാമ്പുകൾ
വന്നിപോൽ പടരുമോ ഭൂതലത്തിൽ.
വരവേണി മൃദുഭാഷി ഗമിക്കുന്നു മന്ദം
വരമിഴിയാൾ തേടുന്നു
പൈതൃകമൂല്യങ്ങൾ,
വേരറ്റുപോകാതെ നെഞ്ചോടുചേർത്ത്
വഴിത്താരകൾ താണ്ടുന്നു
ഋതുപൗർണ്ണമി പോൽ.



