ജനസമ്പർക്ക പരിപാടിയടക്കമുള്ള പരിപാടികളിലൂടെയും ജനങ്ങൾക്കിടയിലുള്ള വിശ്രമമറിയാത്ത പ്രവർത്തനങ്ങളിലൂടെ സ്‌നേഹം കൊണ്ട് മനുഷ്യരെ കീഴടക്കിയ രാഷ്ട്രീയത്തില്‍ അന്യം നിന്നു പോകാന്‍ സാധ്യതയുള്ള ഒരു വിഭാഗത്തില്‍പ്പെട്ട ഭരണാധികാരിയായിരുന്ന പുതുപ്പള്ളി കാരുടെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടി.
സാധാരണക്കാരന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ജനപ്രതിനിധികളെ പ്രാപ്തനാക്കിയ ജനകീയന്‍. സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യകിരണം പദ്ധതികള്‍, ഒരു രൂപയ്ക്ക് അരി, ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമി, എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ കേളേജുകള്‍, തൊഴിലില്ലായ്മ വേതനം എന്നിവയും നടപ്പാക്കി. 1980 വരെ പോലീസ് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നിവർ ധരിച്ചിരുന്ന കാക്കിട്രൗസറിന് പകരം പാൻ്റ്സ് – കൂമൻ തൊപ്പി എന്നിവ മാറ്റി പകരം എല്ലാവർക്കും പോലീസ് ക്യാപ് എന്ന പുതിയ ഡിസൈനിൽ കേരള പോലീസിൻ്റെ യൂണിഫോം പരിഷ്കരിക്കപ്പെട്ടു.
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂൾ, കോട്ടയം CMS കോളേജ്, ചങ്ങനാശ്ശേരി SB കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം.
1970-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന ഇ.എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977 – 1980 – 1982 – 1987 – 1991 – 1996 – 2001 – 2006 – 2011 – 2016 – 2021 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1977-ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. 2004 ഓഗസ്റ്റ് 31-ന് കേരള മുഖ്യമന്ത്രിയായി 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു. 2004 – 2006, 2011 – 2016 വർഷങ്ങളിൽ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസിൽ ഇടം നേടി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായി.
2011 മേയ് 18 ന് മുഖ്യമന്ത്രിയായി രണ്ടാം വട്ടം അധികാരമേറ്റു. 2013 ൽ സോളാർ അഴിമതിക്കേസിൽ ഉയർന്ന ആരോപണങ്ങളും ലൈംഗിക ആരോപണവും ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്നിരുന്നു.
2015-ലാണ് ഉമ്മൻ ചാണ്ടിയ്ക്ക് തൊണ്ടയിൽ അർബുദം കണ്ടെത്തുന്നത്. ചികിത്സ നടത്തി രോഗവിമുക്തനായെങ്കിലും 2019-ൽ രോഗം വീണ്ടും വന്നു. അർബുദം അദ്ദേഹത്തിന്റെ ശബ്ദത്തെ സാരമായി ബാധിയ്ക്കുകയുണ്ടായി. 2022 ൽ ബെംഗളൂരുവിലെ മകളുടെ വീട്ടിലേയ്ക്ക് താമസം മാറി. 2023 മേയ് 5ന് ന്യുമോണിയ ബാധിച്ച് ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ടു. അവിടെ വച്ച് 2023 ജൂലൈ 18-ന് അന്തരിച്ചു.



