ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് ഉപാധികളോടെ പിന്തുണ നൽകുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായർ അറിയിച്ചു. നിലവിലുള്ള ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കോട്ടം തട്ടാതെ ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സംഗമം ലക്ഷ്യമിടുന്നതെങ്കിൽ സഹകരിക്കാമെന്ന് വാർത്താക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ഇതിനായി രൂപീകരിക്കുന്ന സമിതി രാഷ്ട്രീയത്തിന് അതീതമായി ഭക്തരെ മാത്രം ഉൾക്കൊള്ളുന്നതായിരിക്കണമെന്നും എൻ.എസ്.എസ്. ആവശ്യപ്പെട്ടു. ഈ ഉപാധികൾ പാലിക്കുകയാണെങ്കിൽ അയ്യപ്പ സംഗമത്തിന് എൻ.എസ്.എസ്. എല്ലാ പിന്തുണയും നൽകുമെന്നും സുകുമാരൻ നായർ അറിയിച്ചു.
എൻ എസ് എസിന്റെ പ്രതികരണം
ശബരിമല അയ്യപ്പക്ഷേത്രത്തിൽ നിലനിന്നു പോരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും ക്ഷേത്രത്തിൻ്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടും ഉള്ള വികസന പ്രവർത്തനങ്ങൾ നടത്തുവാനാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ അത് നല്ലതുതന്നെ. ഇതിലേക്ക് രൂപപ്പെടുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതും ആയിരിക്കണം. എങ്കിൽ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയുകയുള്ളൂ. ഇക്കാര്യത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് എൻ.എസ്.എസ്സിൻ്റെ വിശദീകരണം നല്‌കേണ്ടിവരുന്നത്.



