പാൽഘർ: മഹാരാഷ്ട്ര വിരാറിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് യുവതിയും കുഞ്ഞും മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 12 മണിയോടെ നാരംഗി റോഡിലെ നാല് നിലയുള്ള അപ്പാർട്ട്‌മെന്റിന്റെ പിൻഭാഗം തകര്‍ന്നു വീഴുകയായിരുന്നു. അഗ്നിശമന സേനയും എൻഡിആര്‍എഫും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തര സേവനങ്ങൾ ഉടനടി സ്ഥലത്തെത്തിയിരുന്നു.
11 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതെന്ന് വസായ്-വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. അവശനിലയിൽ കണ്ടെത്തിയ ആരോഹി ഓംകാർ ജോവിൽ (24), അവരുടെ ഒരു വയസ്സുള്ള മകൾ ഉത്കർഷ എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
‘അപകടത്തിൻ്റെ കാരണം കണ്ടെത്താനും സമീപ കെട്ടിടങ്ങളുടെ സുരക്ഷ വിലയിരുത്താനും മുനിസിപ്പൽ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മുൻകരുതൽ എന്ന നിലയിൽ സമീപ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.” പാൽഘർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓഫീസർ വിവേകാനന്ദ് കദം പിടിഐയോട് പറഞ്ഞു.



