ടെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും അശാന്തം. ഒരിടവേളക്ക് ശേഷം ഇറാനിലേക്ക് ആക്രമണം നടത്തി അമേരിക്ക. ലാറക് ദ്വീപിലേക്ക് ആക്രമണം നടത്തിയ നിരവധി ഇറാനിയൻ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അറിയിച്ചു. ജൂലൈയിൽ രണ്ടാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നത്.
അമേരിക്കയ്ക്കെതിരെ തിരിച്ചടിച്ച് ഇറാന്. ജോർദാനിലെ അമേരിക്കന് സൈനിക കേന്ദ്രത്തില് ഇറാന് ആക്രമണം നടത്തി. ജോർദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. ആക്രമണം നടത്തിയതായി ഐആർജി അറിയിച്ചു. വ്യോമാതിർത്തിക്ക് മുകളില് വച്ച് എട്ട് മിസൈലുകൾ തടഞ്ഞതായി ജോർദാനും സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിൽ കടൽ മൈനുകൾ വിന്യസിക്കാൻ ലക്ഷ്യമിട്ട് ഇറാൻ മൈനുകൾ ഉള്ള റോക്കറ്റുകൾ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന വിവരത്തെ തുടർന്ന് ലാറക് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തി. ലാറക് ദ്വീപിലെ ഇറാൻ്റെ രണ്ട് മിസൈൽ ലോഞ്ചറുകളാണ് യുഎസ് സൈന്യം ആക്രമിച്ചത്. കപ്പൽ പാതയിൽ നിന്ന് കടൽ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയതായി അവകാശപ്പെട്ടു.
അമേരിക്ക ഡ്രോൺ ഉപയോഗിച്ചാണ് ലാറക് ദ്വീപിൽ ബോംബിട്ടതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധം പരാജയപ്പെടുമെന്ന് ഇറാന് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാനും നേരിടാനും ഇറാൻ്റെ പരമോന്നത മുജ്തബ ഖമനയി ഇന്നലെ മുസ്ലീം രാഷ്ട്രത്തലവന്മാരോടുള്ള പ്രസ്താവനയിൽ അഭ്യർത്ഥിച്ചിരുന്നു.



