ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നിയിൽ വെച്ച് അറസ്റ്റ് ചെയ്തു. നിലവിൽ അദ്ദേഹം പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ പോയെങ്കിലും വൈകാതെ തന്നെ കോടതിയിൽ ഹാജരാകേണ്ടി വരും. ഞായറാഴ്ച രാത്രി സിഡ്‌നിയിലെ മാറൂബ്രയിൽ നടന്ന ബ്രീത്തിങ് ടെസ്റ്റിൽ, അനുവദനീയമായ പരിധിയിയേക്കാൾ ഇരട്ടിയിലധികം മദ്യം അദ്ദേഹത്തിന്റെ ശരീരത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
എൻഎസ്ഡബ്ല്യു പോലീസ് നൽകുന്ന വിവരമനുസരിച്ച്, പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടുമുമ്പ് വാർണർ വാഹനം നിർത്തി പാർക്ക് ചെയ്യാൻ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ച് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്. തുടർന്ന് വാർണറെ അറസ്റ്റ് ചെയ്ത് മാറൂബ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയിൽ 0.1 എന്ന റീഡിംഗ് ആണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിൽ അദ്ദേഹം കോടതിയിൽ ഹാജരാകണം.
‘ഇന്ന് (ഏപ്രിൽ 5, ഞായർ) വൈകുന്നേരം 5.30-ഓടെ മാറൂബ്രയിലെ മലബാർ റോഡിൽ പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. പരിശോധനാ കേന്ദ്രത്തിന് തൊട്ടുമുമ്പ് ഒരു വാൻ നിർത്തുകയും പാർക്ക് ചെയ്യുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. ട്രാഫിക് ആൻഡ് ഹൈവേ പട്രോൾ കമാൻഡിലെ ഉദ്യോഗസ്ഥർ വാഹനത്തെ സമീപിച്ച് 39 വയസ്സുകാരനായ ഡ്രൈവറെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഫലം പോസിറ്റീവ് ആയിരുന്നു,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
2024-ലാണ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2024 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് വെറും നാല് ആഴ്ച മുമ്പ് വിരമിക്കൽ പ്രഖ്യാപിച്ച വാർണറുടെ തീരുമാനം അന്ന് സെലക്ടർമാരെ ഞെട്ടിച്ചിരുന്നു. പാകിസ്ഥാനെതിരായ സിഡ്‌നി ടെസ്റ്റായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. 2024-ന് ശേഷം ഏകദിന കരിയർ നീട്ടിക്കൊണ്ടുപോകാൻ താല്പര്യമില്ലെന്നും ആഗോള ടി20 ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



