വാഷിങ്ടൺ :അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (FBI) അറസ്റ്റ് ചെയ്തു. ചൈനയിലെ സര്‍വകലാശാലയില്‍ ഗവേഷകനായ സുയോങ് ലിയു(34) ഇയാളുടെ പെണ്‍സുഹൃത്തും യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകയുമായ യുങ് കിങ് ജിയാന്‍(33) എന്നിവരാണ് പിടിയിലായത്. രണ്ട് ചൈനീസ് ഗവേഷകര്‍ അറസ്റ്റിലായവിവരം എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്നാണ് എഫ്ബിഐ പറയുന്നത്. ‘ഫുസാറിയം ഗ്രാമിനിയേറം’ എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ് വിമാനമാര്‍ഗം യുഎസിലേക്കെത്തിച്ചത്. കാര്‍ഷികവിളകള്‍ക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാര്‍ഷികതീവ്രവാദത്തിന് ഉപയോഗിക്കുന്ന ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.
ഗോതമ്പ്, ബാര്‍ലി, നെല്ല്,ചോളം തുടങ്ങിയവയുടെ കതിരുകളെ ബാധിക്കുന്ന ഫംഗല്‍ രോഗബാധയ്ക്ക് കാരണമാകുന്ന ഫംഗസാണ് ചൈനീസ് ഗവേഷകര്‍ അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുവന്നത്. കാര്‍ഷികവിളകള്‍ക്ക് വന്‍തോതില്‍ നാശമുണ്ടായാല്‍ അത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും രാജ്യത്തിനുണ്ടാക്കുക. മാത്രമല്ല, ഈ ഫംഗസിലെ വിഷവസ്തു മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അപകടഭീഷണിയാണ്. ഇതുകാരണം മനുഷ്യര്‍ക്ക് ഛര്‍ദി, കരളിന് തകരാര്‍ തുടങ്ങിയവയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അറസ്റ്റിലായ രണ്ടുപേരും ഈ ഫംഗസിനെ സംബന്ധിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നിരുന്നത്. 2024 ജൂലായില്‍ യുഎസില്‍ പെണ്‍സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സുയോങ് ലിയുവാണ് ചൈനയില്‍നിന്ന് ഫംഗസ് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. ഡിട്രോയിറ്റ് മെട്രോപൊളിറ്റന്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ യുഎസിലെത്തിയത്. മിഷിഗന്‍ സര്‍വകലാശാല ലാബില്‍ ഗവേഷണം നടത്താനായാണ് ഇതുകൊണ്ടുവന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അറസ്റ്റിലായ യുവതിക്ക് ചൈനയില്‍ ഇതേ ഫംഗസ് സംബന്ധിച്ച് ഗവേഷണം നടത്താനായി ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിച്ചിരുന്നതായി യുഎസ് അധികൃതര്‍ പറഞ്ഞു. യുവതിക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളതായി ഇവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചതില്‍നിന്ന് വ്യക്തമായിട്ടുണ്ടെന്നും എഫ്ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.



