സംതൃപ്ത ജീവിതം! (1 തിമൊ. 6:7-12)
“ഇഹലോകത്തിലേക്കു നാം ഒന്നും കെണ്ടു വന്നിട്ടില്ല; ഇവിടെ നിന്നു യാതൊന്നും
കൊണ്ടുപോകാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്ന് നാം
വിചാരിക്ക” (വാ. 7,8).
മാസം തോറും കടം വർദ്ധിച്ചു കൊണ്ടിരുന്ന ഒരു മനുഷ്യനെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഒരിക്കലും അയാളുടെ ആവശ്യങ്ങൾക്ക് അറുതി ഉണ്ടായിരുന്നില്ല. കിട്ടാവുന്നിടത്തു നിന്നെല്ലാം അയാൾ കടം വാങ്ങിക്കൊണ്ടിരുന്നു. അവസാനം, ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ അയാൾ എത്തിച്ചേർന്നു! മറ്റു മാർഗ്ഗമൊന്നും ഇല്ലാതെ, അയാൾ തന്റെ ജീവിത അനുഭവങ്ങളുമായി ദൈവസന്നിധിയിൽ അഭയം പ്രാപിച്ചു. താൻ രക്ഷിക്കപ്പെട്ട് തികച്ചും വ്യത്യസ്ഥനായ ഒരാളായി മാറി. തന്റെ ജീവിത രീതികൾക്ക് പാടേ മാറ്റം വന്നു. വരുമാനം വർദ്ധിച്ചില്ലെങ്കിലും, ആവശ്യങ്ങൾ നിയന്ത്രിക്കുവാൻ അയാൾ കഴിവുള്ളവനായി. ജീവിതം കൂടുതൽ സന്തോഷകരമായി. പിന്നീട് ഒരിക്കലും കടം വാങ്ങേണ്ട അവസ്ഥ അയൾക്കുണ്ടായില്ല!
സമൃദ്ധി രണ്ടു രീതിയിൽ ഉണ്ടാകാം? അമിതമായി ധനം ആർജ്ജിക്കുന്നതിലൂടെയും, ആവശ്യങ്ങൾ ചുരുക്കി, ഉള്ള വരുമാനത്തിനകത്തു ജീവിതം ക്രമീകരിക്കുന്നതിലൂടെയും. രണ്ടാമത്തേതാണ് ദൈവ വചനം അനുസരിച്ചുള്ള ധന മാനേജ്മെന്റ് രീതി. ധനം വർദ്ധിക്കുന്നതോടൊപ്പം, മിക്കവരുടെയും ആഗ്രഹങ്ങളും വർദ്ധിച്ചു വന്നുകൊണ്ടിരിക്കും. ആഗ്രഹങ്ങളെല്ലാം ആവശ്യങ്ങൾ ആയിരിക്കണമെന്നില്ല. എപ്പോഴും ആഗ്രഹങ്ങളായിരിക്കും മുമ്പിൽ നിൽക്കുക. ഒരു ദൂഷിത വലയം പോലെ അത് തുടർന്നു കൊണ്ടേയിരിക്കും. ആഗ്രഹങ്ങളെ മുഴുവൻ ആവശ്യങ്ങളായി കാണുന്നവർക്ക് ഒരിക്കലും ജീവിത സംതൃപ്തി അനുഭവിപ്പാൻ കഴിയില്ല!
“ഉള്ളതു മതി” എന്ന് ചിന്തിക്കുന്നവർക്ക് സമൃദ്ധി നിലനില്ക്കുക തന്നെ ചെയ്യും. ആവശ്യങ്ങൾ ചുരുക്കി ജീവിക്കുവാൻ അവർ അഭ്യസിച്ചിരിക്കും. ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിബന്ധം, അമിത ആഗ്രഹങ്ങളാണ്! ക്രിസ്തീയ ജീവിത വിജയത്തിന് നമ്മുടെ ജീവിത കേന്ദ്രം ക്രിസ്തു മാത്രമായിരിക്കണം. ഒരാൾക്ക് വസ്തു കേന്ദ്രീകൃതമായും ക്രിസ്തു കേന്ദ്രീകൃതമായും ജീവിക്കാം? ക്രിസ്തു കേന്ദ്രീകൃത
മായി ജീവിക്കുന്നവർ ജീവിതസംതൃപ്തി അനുഭവിക്കും. അല്ലാത്തവർ, ആർത്തി സൃഷ്ടിക്കുന്ന അസംതൃപ്തിയും!
ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ കഴിയാതെ വരുമ്പോഴാണ്, അസംതൃപ്തിയും ആകുലതകളും വളരുന്നത്. അതു ജീവിതത്തെ ആകമാനം തന്നെ അസന്തുഷ്ടമാക്കും. വരുമാനത്തിന്റെ ഉള്ളിൽ നിന്നു കൊണ്ട് ആവശ്യങ്ങൾ ഒതുക്കി സംതൃപ്തിയോടെ ജീവിക്കാനാണ് ധ്യാന ഭാഗത്ത് അപ്പൊസ്തലൻ പ്രബോധിപ്പിക്കുന്നത്. “അലംഭാവത്തോടു കൂടിയ ദൈവ ഭക്തി വലുതായ ആദായം ആകുന്നു” (വാ. 6) എന്ന അപ്പൊസ്തലന്റെ പ്രബോധനം ഗൗരവമായി എടുക്കുന്നവർക്ക് “ഉള്ളതു മതി” എന്നുവെക്കുവാനും സംതൃപ്ത ജീവിതം നയിക്കാനും ബുദ്ധിമുട്ട് ഉണ്ടായിരിക്കില്ല.
നമുക്കും അതിനു സാധിക്കട്ടെ.. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: കെരീത്തിൽ കാക്കയെക്കൊണ്ട് ഏലി
യാവിനെ പോറ്റിയവൻ, നമ്മെയും പോറ്റുവാൻ വിശ്വസ്തനാണ്!



