വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക്ക് വെളള കുപ്പികൾക്ക് പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.സംസ്ഥാനത്തെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദ്ദേശം.
മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് ആവശ്യമാണെന്നും ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് അധികാരമെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.
സത്കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കോടതിയിൽ പറഞ്ഞു. മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ റെയില്‍വെയേയും ഹൈക്കോടതി വിമര്‍ശിച്ചു. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്.
പൊതുസമൂഹത്തോടും നിയമ സംവിധാനത്തോടുമുള്ള ബാധ്യത പാലിക്കണം. ട്രാക്കുകളില്‍ മാലിന്യം തള്ളാന്‍ റെയില്‍വേ അനുവാദം നല്‍കരുതെന്നും മാലിന്യം പൂര്‍ണമായും നീക്കണമെന്നും റെയില്‍വേയോട് ഹൈക്കോടതി നിർദേശിച്ചു.