കൊച്ചി: സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണം താരസംഘടനയായ അമ്മ ചർച്ച ചെയ്തു.
സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയാണ് നടിയുടെ ആരോപണം ചർച്ച ചെയ്തത്. ആരോപണവിധേയനായ നടനെതിരെ വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്നും അമ്മ അറിയിച്ചു.
വിൻസിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി അംഗം ജയൻ ചേർത്തല മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേയനായ നടന്റെ പേര് വിൻസി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
ഒരു നടൻ സിനിമാ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂർത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തതെന്നും ആയിരുന്നു വിൻ സിയുടെ വെളിപ്പെടുത്തൽ.



