റിപ്പോർട്ടർ ചാനൽ ഓഫീസിലെ പോലീസ് റെയ്ഡിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി എവിടെ വേണമെങ്കിലും കയറുമെന്നും മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാരാണെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരുടെയും വമ്പൻ മുതലാളിമാരുടെയും വീടുകളിൽ റെയ്ഡ് നടക്കുമ്പോൾ ഫോൺ അടക്കം പിടിച്ചുവെക്കാറുണ്ടെന്നും, ഇൻകംടാക്സ് റെയ്ഡുകളിലൊക്കെ കാലങ്ങളായി തുടരുന്ന ഈ രീതി ഇനിയും തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചാനലിന്റെ മൈക്കിൽ നോക്കിയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ‘ താൻ എന്തെല്ലാം എന്നെ പറഞ്ഞു .. ഞാൻ തിരിച്ചു ഉപദ്രവിക്കാൻ വന്നിട്ടുണ്ടോ’ എന്ന് തമാശരൂപേണ ചോദിച്ചു. അതിനിടെ, മുഖ്യമന്ത്രി വി.ഡി സതീശനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പരസ്യമായി പുകഴ്ത്തുകയും ചെയ്തു. കേന്ദ്രമന്ത്രിയെന്ന നിലയിൽ മികച്ച പിന്തുണയാണ് വി.ഡി സതീശനിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് സർക്കാരിൽ നിന്ന് ലഭിക്കാത്ത പിന്തുണയാണ് ഇപ്പോൾ കിട്ടുന്നതെന്നും, മുന്നോട്ടുവെച്ച മൂന്ന് വമ്പൻ പദ്ധതികൾക്ക് പിന്തുണ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു
റെഡ് ബുക്കിനെ കുറിച്ചുള്ള ചോദ്യത്തിന്, പുതിയ ഭരണം വന്ന ശേഷം രക്ഷപ്പെട്ട് നടക്കുന്നയാളാണ് താനെന്നും തന്നെയ വീണ്ടും ആ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇക്കാര്യങ്ങളിൽ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചമയ്ക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ , ‘ഇവിടുത്തെ സാധാരണപൗരന്റെ വീട്ടില്‍ കയറുമ്പോള്‍ അയാളുടെ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത് അല്ലേ?. അയാളുടെ ഫോണ്‍ ഒന്നും വാങ്ങിച്ചു വെക്കാറില്ലല്ലോ? നിങ്ങളാരാ.. മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു. നിങ്ങളും പൗരന്‍മാര്‍ മാത്രമേയുള്ളു. ഇവിടുത്തെ വമ്പന്‍ മുതലാളിയുടെ വീട്ടില്‍ കയറിയാലും ആദ്യം ഫോണ്‍ പിടിച്ചുവാങ്ങിച്ച് വയ്ക്കും. അവരുടെ അടുക്കള വരെ കയറും, അടുക്കളയില്‍ കയറും, ഫോള്‍ സീലിങ്ങ് ഉണ്ടെങ്കില്‍ കുത്തിപ്പൊളിച്ച് നോക്കും അതിനകത്ത് ഉണ്ടോയെന്ന്.
ഇതൊന്നും സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ല. എന്ന് ഈ സിസ്റ്റം ഇന്ത്യയില്‍ വന്നിട്ടുണ്ടോ? അന്ന് തുടങ്ങിയതാണ് ഇത്. ഇന്‍കംടാക്‌സ് റെയ്ഡുകളില്‍ താന്‍ എന്റെ കുട്ടിക്കാലം മുതല്‍ കണ്ടതാണ്. അതിലൊന്നും ഒരുമാറ്റവും വന്നിട്ടില്ല. അത് ഇനിയും തുടരും. അത് ആരായാലും’ സുരേഷ് ഗോപി പറഞ്ഞു.



