ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തണമെന്ന കേരളത്തിൻ്റെ ആവശ്യത്തിന് പരിഹാരമാകുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി വ്യക്തമാക്കി. കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അഞ്ചംഗ സംഘം ചൊവ്വാഴ്ച അണക്കെട്ടിൽ ആദ്യഘട്ട പരിശോധന നടത്തി.
അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന വേണമെന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ ശക്തമായി വാദിക്കുകയും ആവശ്യം തള്ളുകയും ചെയ്താൽ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരുമെന്നും കേരളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് വിദഗ്ദ്ധ സമിതി പറഞ്ഞത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻ്റെ പ്രതിനിധി. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാതെയുള്ള പരിശോധന ശരിയല്ലെന്ന നിലപാട് കേരള പ്രതിനിധികൾ പങ്കുവച്ചിരുന്നു.
സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് ദേശീയ ജല വൈദ്യുത കോപറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ദ്ധ സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധനകൾ നടത്തിയത്. പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ആദ്യദിന പരിശോധന. അണക്കെട്ടിനെക്കുറിച്ചുള്ള ഇരു സംസ്ഥാനങ്ങളുടെയും ആശങ്കകളും ആവശ്യങ്ങളും വിദഗ്‌ധ പാനൽ വിലയിരുത്തി റിപ്പോർട്ട് തയാറാക്കും. പതിനഞ്ച് ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംഘം വ്യക്തമാക്കി.
ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാതെയുള്ള നിലവിലെ പരിശോധനയിൽ കേരള പ്രതിനിധികൾ ഇതിനോടകം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ ഘടനാപരമായ പരിശോധന, ഹൈഡ്രോളിക് സുരക്ഷ, ഭൂകമ്പത്തെ അതിജീവിക്കാനുള്ള അണക്കെട്ടിന്റെ ക്ഷമത എന്നിവയിൽ പരിശോധന നടത്താത്തതാണ് കേരളത്തിൻ്റെ പ്രതിനിധികളിൽ നിന്ന് എതിർപ്പുണ്ടാക്കുന്നത്. മേഘവിസ്ഫോടനവും അതിതീവ്ര മഴയും അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കത്തിൽ വിജയ് നയിക്കുന്ന തമിഴ്നാട് സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് അണക്കെട്ടിൽ വിദഗ്ദ്ധ സമിതി പരിശോധന നടത്തുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളത്തെ അനുവദിക്കില്ലെന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന നിലപാടിൽ ഉറച്ചാണ് കേരളമുള്ളത്.



