തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും കടയ്ക്കൽ, നിലമേൽ, ചടയമംഗലം തുടങ്ങിയ മേഖലകളിലെ കടകളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന പഴകിയ കോഴിയിറച്ചിയാണ് പിടികൂടിയത്. പിടിച്ചെടുത്ത 300 കിലോ പഴകിയ കോഴിയിറച്ചിയും പഞ്ചായത്ത് അധികൃതർ നശിപ്പിച്ചു കളഞ്ഞു.
തിരുവനന്തപുരം തിരുവല്ലത്ത് നിന്നുമാണ് സുരേഷ് കുമാർ എന്നയാൾ പഴകിയ കോഴിയിറച്ചി വില്പനയ്ക്കായി ഓട്ടോറിക്ഷയിൽ എത്തിച്ചത്. കടക്കയ്ൽ കുമ്മളിലെത്തിയതോടെ ഓട്ടോറിക്ഷയിൽ നിന്നും അസഹ്യമായ ദുർഗന്ധം പരക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്.
വൃത്തിഹീനമായി കൈകാര്യം ചെയ്ത കോഴിയിറച്ചി യാതൊരു മാനദണ്ഡവും പാലിക്കാതെ വിൽപ്പനയ്ക്കായി കൊണ്ടു വരികയായിരുന്നു. ഉടൻ തന്നെ പഞ്ചായത്തിലും ആരോഗ്യവിഭാഗത്തിലും വിവരമറിയിക്കുകയായിരുന്നു.
ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കോഴി മാംസത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് കണ്ടെത്തി. ഷവർമ്മ, ഷവായി തുടങ്ങിയ അറേബ്യൻ ആഹാരങ്ങൾ ഉണ്ടാക്കുന്നതിനായി കടകളിലേക്ക് വിൽപ്പന നടത്താനായി കൊണ്ടുവന്നതാണെന്ന് സുരേഷ് പോലീസിനോട് വെളിപ്പെടുത്തി. കുറച്ചു ദിവസങ്ങളായി സ്ഥിരമായി കോഴി ഇറച്ചി എത്തിക്കാറുണ്ടെന്ന് സുരേഷ് പറഞ്ഞു.
തുച്ഛമായ വിലയ്ക്കാണ് കടകളിൽ വിറ്റഴിക്കുന്നതെന്നും പോലീസ് കണ്ടെത്തി. പിടികൂടിയ പഴകിയ മാംസം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കുഴിച്ചു മൂടുകയും ചെയ്തു. സുരേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.



