റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചട്ടങ്ങൾ പ്രകാരം വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾക്ക് നിങ്ങളുടെ മൊബൈൽ ഫോൺ ലോക്ക് ചെയ്യാൻ സാധിക്കും. ഇത് സംബന്ധിച്ച് 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാങ്കുകളുടെ കടം വീണ്ടെടുക്കൽ പ്രക്രിയയെയും ഡിജിറ്റൽ റിക്കവറി രീതികളെയും പൂർണ്ണമായി നിയന്ത്രിക്കുന്നതാണ്. എന്നാൽ കർശനമായ നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഇത് ചെയ്യാനാകൂ.
വായ്പ നൽകി വാങ്ങിയ ഫോണുകൾ മാത്രമേ ബാങ്കുകൾക്ക് ലോക്ക് ചെയ്യാൻ സാധിക്കൂ. ഈ വിവരം വായ്പാ കരാറിൽ മുൻകൂട്ടി വ്യക്തമാക്കിയിരിക്കണം. വായ്പ കുടിശ്ശികയായി 30 ദിവസത്തിന് ശേഷം മാത്രമേ ആദ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടുള്ളൂ. പൂർണ്ണമായ ലോക്കിംഗ് 60 ദിവസത്തെ കുടിശ്ശികയ്ക്ക് ശേഷം മാത്രമേ അനുവദിക്കൂ. ഇൻകമിംഗ് കോളുകൾ, എസ്എംഎസ്, എമർജൻസി എസ്ഒഎസ് സേവനങ്ങൾ എന്നിവ ഒരിക്കലും തടസ്സപ്പെടുത്താൻ പാടില്ല.
ഉപഭോക്താവിന്റെ ജോലിയെ ബാധിക്കുന്ന ഫീച്ചറുകൾ ബ്ലോക്ക് ചെയ്യരുത്. ഫോണിലുള്ള ഫോട്ടോകൾ, കോൺടാക്റ്റുകൾ, ഗാലറി, ലൊക്കേഷൻ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ബാങ്കുകൾക്കോ സാങ്കേതിക പങ്കാളികൾക്കോ ശേഖരിക്കാൻ അനുവാദമില്ല.
കുടിശ്ശിക അടച്ചുതീർത്താൽ ഒരു മണിക്കൂറിനകം ഫോണിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കണം. ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കാലതാമസത്തിന് മണിക്കൂറിന് 250 രൂപ നിരക്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം.
കൂടാതെ, വായ്പ തിരിച്ചടവ് ഏജന്റുമാർക്ക് രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെ മാത്രമേ ഉപഭോക്താക്കളെ ബന്ധപ്പെടാൻ അനുമതിയുള്ളൂ. ഭീഷണിപ്പെടുത്തൽ, അസഭ്യവർഷം, സോഷ്യൽ മീഡിയയിലൂടെയുള്ള അപമാനിക്കൽ എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. റിക്കവറി ഏജന്റിന്റെ ഏതൊരു നിയമലംഘനത്തിനും ഏജൻസിക്ക് പുറമെ ബാങ്കും നേരിട്ട് ഉത്തരവാദിയായിരിക്കും



