പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ രണ്ടു ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എൻ റാം, മഹുവ മൊയ്ത്ര, പ്രശാന്ത് ഭൂഷൺ, അഭിഭാഷകൻ എം എൽ ശർമ എന്നിവർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
ബിബിസി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ നിരോധിക്കുന്നത് ‘അപരാധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ്’ എന്ന് വിശേഷിപ്പിച്ച് അഭിഭാഷകനായ എം എൽ ശർമ്മ ഒരു പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു. ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകളുള്ള ട്വീറ്റുകൾ നീക്കിയതിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാമും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും മറ്റൊരു ഹർജി സമർപ്പിച്ചു.
ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകൾ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും അടുത്തിടെ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ആവിഷ്‌കാരമായി ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിയെ ചവറ്റുകുട്ടയിലാക്കിയത്.