വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് ജൂൺ ഏഴാം തീയതി, ശനിയാഴ്ച മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ വിവിധ പരിപാടികളോടെ സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച് ഹാളിൽ വച്ച് നടത്തുകയുണ്ടായി. വിശിഷ്ട അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗവും അതോടൊപ്പം വിവിധ ആർട്ടിസ്റ്റുകളെ കോർത്തിണക്കികൊണ്ടുള്ള കലാപരിപാടികൾക്കും വൈകിട്ട് അഞ്ചു മണി മുതൽ രാത്രി എട്ടുമണിവരെ വേദി സാക്ഷിയായി.

വേൾഡ് മലയാളീ കൗൺസിൽ അംഗവും പ്രോഗ്രാം കോർഡിനേറ്ററും ആയ ശ്രീമതി അജിപണിക്കരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നർത്തകരുടെ ഡാൻസ്‌ഫെസ്റ്റും, ഗായകരുടെ സംഗീത സന്ധ്യയും വേദിയെ വര്ണശബളമാക്കി. സാമ്പത്തീകമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന കേരളത്തിലെ ഇരുപത്തിയഞ്ചു യുവതീ യുവാക്കളുടെ വിവാഹം ഈ വർഷം ഒക്ടോബർ മാസം രണ്ടാം തീയതി കേരളത്തിൽ വച്ച് നടത്തികൊടുക്കുവാൻ ഏറ്റെടുത്തിരിക്കുന്ന ഒരു കാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രൊവിൻസ് ഈ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാല പിള്ള ഉത്‌ഘാടനകർമ്മം നിർവഹിച്ചു. അമേരിക്കൻ ഭരണകൂടത്തിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന റെവ. ഫാദർ. അലക്സാണ്ടർ ജെ കുര്യൻ മുഖ്യസന്ദേശം നൽകി. നമ്മുടെ ജീവിതത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന അതുല്യമായ പങ്കിനെക്കുറിച്ചും മാതൃപിതൃ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വളരെ പ്രചോദനാത്മകമായ ഒരു സന്ദേശം മുഖ്യ പ്രഭാഷണത്തിൽ കൂടി അദ്ദേഹം നൽകുകയുണ്ടായി.

പ്രൊവിൻസിന്റെ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം അർപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി പ്രൊവിൻസ് ഏറ്റെടുത്തിരിക്കുന്ന ഈ ബൃഹത് കാരുണ്യ പ്രവർത്തനത്തെക്കുറിച്ചു വളരെ വിശദമായി തന്റെ അധ്യക്ഷ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. പ്രൊവിൻസ് ചെയർ അമ്മാൾ ജോർജ് ആശംസാ പ്രസംഗം നടത്തി.
സമൂഹത്തിന്റെ വിവിധ മേഖലകളിലും പ്രസ്ഥാനങ്ങളിലും ചെയ്തിട്ടുള്ള പ്രവർത്തനമികവിന്റെ അംഗീകാരമായി റെവ. ഫാദർ അലക്സാണ്ടർ ജെ. കുര്യൻ, ജോർജ് മാത്യൂസ്, സുവർണ്ണ വർഗീസ്, ഫിലിപ്പോസ് ചെറിയാൻ, ഷൈലാ രാജൻ എന്നിവരെ ഫലകം സമ്മാനിച്ചും, ചന്ദ്രികാ ടീച്ചർ, നിമ്മിദാസ്, അജി പണിക്കർ, ലീലാമ്മ വര്ഗീസ് എന്നിവരെ പൊന്നാട അണിയിച്ചും ആദരിച്ചു. ഭാരത് സേവക് സമാജ് അവാർഡ് ഈ വർഷം ഇന്ത്യയിൽനിന്നും കരസ്ഥമാക്കിയ അജിപണിക്കരെയും സമൂഹ വിവാഹത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ ലീലാമ്മ വർഗീസിനെയും പ്രത്യേകം അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.

പ്രൊവിൻസിന്റെ വുമൺ ഫോറം ചെയർ ഷൈലാ രാജനും സുനിതാ അനീഷും എം സി ആയി ആഘോഷങ്ങൾക്ക് വർണ്ണശബളമേകി. പ്രൊവിൻസിന്റെ എല്ലാ സബ് കമ്മിറ്റികളുടയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഫാദേഴ്‌സ് ആൻഡ് മദേഴ്‌സ് ഡേയുടെ ആഘോഷ പരിപാടികൾ വളരെ വിജയകരമാക്കിത്തീർത്തു.
ട്രെഷറാർ തോമസ്കുട്ടി വർഗീസ് നന്ദി പറഞ്ഞു. കേരള തനിമയുടെ രുചി വിളിച്ചറിയിക്കുന്ന അത്താഴവിരുന്നോടുകൂടി ആഘോഷ പരിപാടികൾ രാത്രി എട്ടുമണിയോടുകൂടി പര്യവസാനിച്ചു.



