തിരുവനന്തപുരം: തടവുകാർ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീൻ കറിയും ജയിൽ മെനുവിൽ നിന്ന് ഒഴിവാക്കാൻ സാധ്യത. സംസ്ഥാന ജയിൽ വകുപ്പ് സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു. ഉയർന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ രണ്ട് വിഭവങ്ങളും ഒഴിവാക്കണമെന്ന ജയിൽ വകുപ്പിൻ്റെ ആവശ്യം.
മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറിയും സോയാബീൻ ചങ്ക്സും മുട്ടയും ഉൾപ്പെടുത്തണമെന്നാണ് ജയിൽ മേധാവി എസ് ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ആഴ്ചയിൽ ഒരുതവണ മട്ടനും രണ്ടുതവണ മീനും നൽകുന്നു. തിങ്കളും ബുധനും ഉച്ചഭക്ഷണത്തോടൊപ്പം 140 ഗ്രാം മീൻ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടാണ് നൽകുന്നത്.
ഈ മാറ്റത്തിലൂടെ വർഷം ഏകദേശം 5.7 കോടി രൂപ വരെ ലാഭിക്കാൻ കഴിയുമെന്നാണ് ജയിൽ അധികൃതരുടെ പ്രതീക്ഷ. മട്ടൻ നൽകാൻ വരുന്ന ചെലവ് 5.72 കോടി രൂപയാണെങ്കിൽ മീൻനൽകാൻ 4.8 കോടിയാണ് ചെലവ് മട്ടന് പകരം കോഴിക്കറി നൽകിയാൽ 1.26 കോടി രൂപയേ വരൂ. മീനിന് പകരം സോയയും മുട്ടയും നൽകാനും 3.4 കോടി രൂപ മതിയാകും. മട്ടൻ പോലുള്ള റെഡ്മീറ്റുകൾ തുടർച്ചയായി കഴിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നതും മെനുവിൽ മാറ്റം വരുത്താൻ അധികാരികൾക്ക് പ്രേരണയായി.



