കൊല്ലം: ഭര്‍ത്താവിനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടതിന് പിന്നാലെ ഭാര്യ മരിച്ചു. കുന്നിക്കോട് സ്വദേശിനി വസന്തമ്മാള്‍ (60) ആണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊല്ലം പുനലൂരിലാണ് സംഭവം.
2017 ലാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വസന്തമ്മാള്‍ അറസ്റ്റിലായത്. തുടർച്ചയായ നിയമപോരാട്ടത്തിനൊടുവിൽ കേസില്‍ പ്രതി കുറ്റക്കാരിയല്ലെന്ന് പുനലൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. വിവരം ഇവരെ അറിയിച്ചെങ്കിലും പിന്നാലെ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
കുന്നിക്കോട് പൊലീസാണ് കേസ് അന്വേഷിച്ച് വസന്തമ്മാളിനെ അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്ന് വസന്താമ്മാൾ ഭർത്താവിനെ തലയണ കൊണ്ട് വായും മൂക്കും അമർത്തിപ്പിടിച്ച് ബോധം കെടുത്തിയെന്നും അതിനുശേഷം മരണം ഉറപ്പാക്കാൻ ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നതുമായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. സുന്ദരനാചാരിയുടേത് കൊലപാതകമല്ലെന്നും അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിൻ്റെ വിചാരണ വേളയിൽ പ്രതിഭാഗം ഉയർത്തിയ വാദങ്ങളും തെളിവുകളും ശരിവെച്ച കോടതി വസന്തമ്മാളിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച് അവരെ വെറുതെ വിടുകയായിരുന്നു.



