പ്രഭാതത്തിൽ പ്രകൃതി, ശാന്തമായിരിക്കുന്ന വേളയിൽ, കൃത്യമായ ഒരു സമയത്ത്, ദിവസവും ഉറക്കം ഉണർന്ന് ശരീരം ശുദ്ധീകരിച്ച്, നിശബ്ദമായ ഒരു സ്ഥലത്ത് സുഖമായ ഒരു അവസ്ഥയിൽ ഇരുന്ന് കണ്ണുകൾ അടച്ചാണ് ധ്യാനം ആരംഭിക്കേണ്ടത്. ആദ്യം ചെയ്യേണ്ടത് മനസ്സിൽ വരുന്ന ചിന്തകളെ അകത്തു കടക്കാൻ അനുവദിക്കാതെ തിരിച്ചുവിടുകയാണ്. അപ്പോൾ ചിന്തകൾ ഇല്ലാത്ത ശൂന്യമായ ഒരു അവസ്ഥ സംജാതമാകും. ആ ശൂന്യമായ ഹൃദയത്തിലേക്ക് സർവ്വവ്യാപിയായ ബോധസ്വരൂപിയായ ഈശ്വരനെ പ്രതീക്ഷിച്ച് ശ്രദ്ധയോടെ 30 മിനിറ്റ് എങ്കിലും ഇരിക്കുമ്പോൾ പലർക്കും പല അനുഭവങ്ങളാണ് ഉണ്ടാവുക. ദിവസവും ഇത് ആവർത്തിച്ചു ചെയ്യുക വഴി ദിവസം മുഴുവൻ നിലനിൽക്കുന്ന ഒരു ഊർജം സംജാതമാകും.
കഥകൾ വായിക്കാനും അത് കേട്ടിരിക്കാനും ഇഷ്ടപ്പെടാത്ത ആരും ഉണ്ടാവുകയില്ല. അതിനായി ചില കൊച്ചു കഥകൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
ഒരു പറമ്പിൽ ഒരു ആനയെ അധികം ബലം ഇല്ലാത്ത ഒരു കയറിൽ കെട്ടിയിട്ടതായികണ്ട്, ഒരാൾ ചോദിച്ചു. ഈ കയർ നിഷ്പ്രയാസം ആനയ്ക്ക് പൊട്ടിക്കാമായിരുന്നിട്ടും ആന എന്തുകൊണ്ടാണ് പൊട്ടിക്കാൻ ശ്രമിക്കാത്തത്.
ആനക്കാരൻ പറഞ്ഞു. ഇവൻ കുട്ടിയാന ആയിരുന്നപ്പോൾ ഈ കയറിൽ തന്നെയാണ് ഇവനെ കെട്ടിയിട്ടിരുന്നത്. വികൃതിയായ ഇവൻ അന്നൊക്കെ പലപ്രാവശ്യം ഈ കയർ പൊട്ടിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അന്ന് ഇവന് കയർ പൊട്ടിക്കാൻ കഴിഞ്ഞിരുന്നില്ല. വളർന്നു വലിയ ആന ആയപ്പോഴും അന്നത്തെ പരാജയങ്ങൾ ആന ഓർത്തിരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ആന അതിന് ശ്രമിക്കാത്തത്.
ആനയെ പോലെ ആകാതിരിക്കാനാണ് ഈശ്വരൻ മനുഷ്യർക്ക് ബുദ്ധിയെന്ന വിശേഷപ്പെട്ട ഗുണം തന്നത്. അതുവേണ്ട പോലെ ഉപയോഗിക്കാതിരുന്നാൽ നിന്നെടുത്തു തന്നെ നിൽക്കാം.
ഒരിടത്ത് ഒരു ആനയും പാപ്പാനും ഉണ്ടായിരുന്നു. ഉറ്റ ചങ്ങാതിമാരെ പോലെയാണ് അവർ ജീവിച്ചുവന്നത്. ഒരുമിച്ച് കളിക്കും ഒരുമിച്ച് കുളിക്കും ഒരുമിച്ച് തന്നെ ഉറക്കവും. പാപ്പാൻ ഒഴികെ മറ്റാരു പറഞ്ഞാലും ആന അനുസരിക്കുക പതിവില്ല. ഒരു ദിവസം ആനയെ കൊണ്ടുപോകാൻ ട്രക്ക് വന്നു. ആന ട്രക്കിലേയ്ക്ക് കയറാൻ രണ്ട് കാലുകളും വച്ച് പിന്നെ അനങ്ങാതെ അവിടെ നിന്നു.
പാപ്പാൻ എത്ര പറഞ്ഞിട്ടും ആന ട്രക്കിൽ കയറാൻ കൂട്ടാക്കിയില്ല.
പാപ്പാനും ആനയും തമ്മിലുള്ള സൗഹൃദം അറിയുന്നവർ ഇത് കണ്ട് പാപ്പാനെ കളിയാക്കി. എന്തോ നിസ്സാര കാര്യത്തിന് ആന തന്നോട് പിണങ്ങിയിരിക്കുകയാണെന്ന് പാപ്പാന് മനസ്സിലായി. പാപ്പാൻ വളരെ വാത്സല്യത്തോടെ ആനയുടെ പുറത്ത് തലോടി കയറടാ എന്റെ മോനെ എന്ന് പറഞ്ഞു. തന്റെ സ്നേഹിതന്റെ കരസ്പർശം ദേഹത്ത് സ്പർശിച്ചപ്പോൾ എല്ലാം മറന്ന് ആന അനുസരണയോടെ ട്രാക്കിലേക്ക് കയറി.
ഇതുപോലെ ഒരു ആത്മമിത്രം നമുക്ക് ഉണ്ടെങ്കിൽ എന്ത് പ്രതിസന്ധിഘട്ടത്തിലും അത് തരണം ചെയ്യാൻ നമുക്ക് കഴിയും.
ഒരു പക്ഷി പറന്നു പറന്ന് അവശയായി പറക്കാൻ കഴിയാതെ ഒരു മരുഭൂമി പോലെയുള്ള ഒരു സ്ഥലത്ത് വന്നു പെട്ടു. ഉണങ്ങി നിന്ന ഒരു വൃക്ഷത്തിൽ തൽക്കാലം താവളം ആക്കി. വിശപ്പും ദാഹവും മൂലം പക്ഷി വല്ലാതെ ബുദ്ധിമുട്ടി. ഒരു ദിവസം ഒരു പ്രാവ് ആ വഴി പറന്നു പോകുമ്പോൾ വൃക്ഷത്തിൽ ഇരിക്കുന്ന പക്ഷിയെ കാണാൻ ഇടയായി. പ്രാവ് പക്ഷിയുടെ അരികിൽ വന്നു. പ്രാവ് എവിടേക്കാണ് പോകുന്നത് എന്ന് പക്ഷി ചോദിച്ചു. ഞാൻ ദൈവത്തിന്റെ അരികിലേക്കാണ് പോകുന്നതെന്ന് പ്രാവ് പറഞ്ഞു.
എന്റെ ദയനീയ അവസ്ഥ ദൈവത്തെ അറിയിക്കാമോ എന്ന് പക്ഷി പ്രാവിനോട് ചോദിച്ചു. തീർച്ചയായും ചോദിക്കാം. പ്രാവ് ദൈവത്തിന്റെ അടുത്തെത്തി പക്ഷിയുടെ കാര്യം പറഞ്ഞു. എല്ലാ ദുരിതങ്ങളും അനുഭവിക്കുന്നതോടൊപ്പം എല്ലാത്തിനും ദൈവത്തിന് നന്ദി എന്ന് ഉരുവിട്ടു കൊണ്ടിരിക്കാൻ പക്ഷിയോട് പറയാൻ പറഞ്ഞു. ദൈവം പറഞ്ഞതുപോലെ പക്ഷി അതു മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. സത്യത്തിൽ മുൻജന്മങ്ങളിലെ കർമ്മദോഷത്തിന്റെ ഫലമാണ് പക്ഷി അനുഭവിച്ചുകൊണ്ടിരുന്നത്. ദിവസങ്ങൾക്കകം കാർമേഘങ്ങൾ ഉരുണ്ടുകൂടി ഒരു നല്ലമഴ പെയ്തു. വൃക്ഷങ്ങൾ തളിരിട്ടു പഴങ്ങൾ ഉണ്ടായി. ദാഹം മാറ്റാൻ ധാരാളം ജലം കിട്ടി പക്ഷി താനെ ആരോഗ്യം വീണ്ടെടുത്തു.
പക്ഷിയുടെയും പ്രാവിന്റെയും ഈ കഥ മനുഷ്യരായ നമുക്കുള്ള ഒരു സന്ദേശമാണ്. മുൻജന്മങ്ങളിലെ കർമ്മ ദോഷങ്ങൾ മൂലം അശുദ്ധമായ നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു ചുമതയും ആയിട്ടാണ് നമ്മുടെ ശരീരം നമ്മളിലുള്ള ആത്മാവുമായി ഈ ഭൂമിയിൽ ജന്മമെടുത്തിരിക്കുന്നത്. അതുകൊണ്ട് ആത്മാവിനെ പവിത്രമാക്കാൻ ദുരന്തങ്ങൾ അനുഭവിക്കേണ്ടതായി വരും. അതുകൊണ്ട് അത് നേരിടുന്നതിനോടൊപ്പം എല്ലാം നല്ലതിന് എന്ന് ചിന്തിച്ച് ദൈവത്തിന് നന്ദി പറയാം.



