കൊല്ലത്ത് കാറിടിച്ച് കായിക താരങ്ങൾക്ക് ഗുരുതര പരുക്ക്. കൊല്ലം സ്വദേശികളായ ചിന്നു ലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് പരുക്കേറ്റത്. യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകര്‍ ഓടിച്ച കാറിടിച്ചാണ് ഇരുവർക്കും പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ രണ്ട് പെൺകുട്ടികളും കായലിൽ മുങ്ങിത്താണു.
ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടികളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ലിങ്ക് റോഡിലാണ് അപകടം നടന്നത്. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൊല്ലത്ത് യു ഡി എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ പ്രചാരണ വാഹനമാണ് ഇരുവരെയും ഇടിച്ചത്. ബിന്ദു കൃഷ്ണയുടെ മകൻ്റെ ഉടമസ്ഥതയിലാണ് കാറുള്ളത്. ഗുരുതരമായി പരുക്കേറ്റ ചിന്നു ലക്ഷ്മിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. വയറിനുള്ളിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത്. അതേസമയം, സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി പരുക്കേറ്റ കുട്ടികളുടെ രക്ഷിതാക്കളെ സന്ദർശിച്ചു.



