മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്യാസിവര്യനും പ്രമുഖ ആയുർവേദ പണ്ഡിതനും ഡോക്ടറുമായ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. 1991-ൽ മാതാ അമൃതാനന്ദമയീ മഠത്തിൽ ചേർന്ന അദ്ദേഹം, ആയുർവേദ വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.
അമൃതപുരി അമൃത സ്‌കൂൾ ഓഫ് ആയൂർവേദയുടെ ഡീനും അമൃത ആയൂർവേദ ആശുപത്രി മെഡിക്കൽ ഡയറക്ടറുമായിരുന്നു. സംസ്കൃതത്തിലും വേദാന്തത്തിലും ആയുർവേദത്തിലും ആഴത്തിലുള്ള അറിവുള്ള അദ്ദേഹം ലളിതാ സഹസ്രനാമം, സൗന്ദര്യലഹരി, അഭിരാമി അന്താദി, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളെ അധികരിച്ച് നടത്തിയ പ്രഭാഷണങ്ങളും വ്യാഖ്യാനങ്ങളും ഏറെ ശ്രദ്ധേയമാണ്.
ആധ്യാത്മിക ദർശനവും ആയുർവേദത്തിലെ ആഴത്തിലുള്ള അറിവും സമന്വയിപ്പിച്ചു കൊണ്ട് ആയുർവേദ ശാഖയുടെ വളർച്ചയെ നയിക്കുന്നതിനൊപ്പം തന്റെ അധ്യാപനത്തിലൂടെയും സേവനത്തിലൂടെയും ആയുർവേദ പാരമ്പര്യത്തിന്റെ ജ്ഞാനം പകർന്നു നൽകുകയും ചെയ്ത സന്യാസിയായിരുന്നു സ്വാമി ശങ്കരാമൃതാനന്ദപുരി.



