ചേർത്തലയിൽ നിന്ന് കാണാതായ റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരി ഐഷയെക്കുറിച്ചുള്ള കേസിൽ പ്രതീക്ഷയെന്ന് കരുതിയ ഫോൺകോളിൽ ദുരൂഹതയില്ലെന്ന് പോലീസ്. ഐഷ ഉപയോഗിച്ചിരുന്ന നമ്പർ നിലവിൽ മലപ്പുറം സ്വദേശിയാണ് ഉപയോഗിക്കുന്നതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ഐഷ ഉപയോഗിച്ചിരുന്ന നമ്പരിലേക്ക് ഗ്യാസ് ഏജൻസിയിൽ നിന്ന്
ഒരു ഫോൺവിളി എത്തിയിരുന്നു.
2016 ൽ ഐഷയുടെ നമ്പരിലേക്ക് വന്ന ഫോൺകോൾ തിരോധാനവുമായി ബന്ധപ്പെട്ട നിർണായകമാകുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. എന്നാൽ ഏജൻസിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത നമ്പർ ആയതിനാൽ ബിസിനസ് ആവശ്യത്തിനായി വിളിച്ചതാണെന്ന് പിന്നീട് വ്യക്തമായതായി ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ പറഞ്ഞു.
അതേസമയം ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചേർത്തല എസ് എച്ച് ഒ നേതൃത്വം നൽകും. കേസിൽ സെബാസ്റ്റ്യന്‍റെ പങ്ക് വ്യക്തമായതോടെയാണ് ചേർത്തല എസ്എച്ച് ഒയുടെ നേതൃത്വത്തിൽ ഒമ്പതംഗ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.
ക്രൈം ബ്രാഞ്ചിലേയും സ്പെഷ്യൽ ബ്രാഞ്ചിലെയും മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
2012ൽ കാണാതായ ഐഷയെ കുറിച്ച് ക്രൈം ബ്രാഞ്ച് ഉൾപ്പടെ വിവിധ സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കോട്ടയത്ത് നിന്ന് കാണാതായ ജെയ്നമ്മയുടെ കേസിന്റെ അന്വേഷണ വേളയിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സെബാസ്ററ്യന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മനുഷ്യശരീര അവശിഷ്ടങ്ങൾ ഐഷയുടേതാണോ
എന്ന സംശയത്തിലാണ് പോലീസ്.
കണ്ടെത്തിയ അസ്ഥികളുടെ
ഡിഎൻഎ പരിശോധനാ ഫലമാണ് കേസിൽ നിർണായകമാകുക.
ചേർത്തലയിലെ വാരനാട് സ്വദേശിയായ ഐഷ എന്ന സ്ത്രീയെ 2012 ലാണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഐഷ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ അതിനുശേഷം ഐഷയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.



