ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിമാർ. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവർ ഇന്ന് വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ് രാജേഷ് കുമാർ. മേലൂരിൽനിന്നുള്ള എംഎൽഎയാണ് പി വിശ്വനാഥ്. കോൺഗ്രസ് നേരത്തെ ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും മന്ത്രിസഭയിൽ പ്രാധിനിധ്യം ഉണ്ടായിരുന്നില്ല.
മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് എംഎൽഎമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകാരം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്‌സിലൂടെ അറിയിച്ചു. ‘ഇത് ഞങ്ങൾക്ക് ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ്’ എന്നാണ് കെ സി വേണുഗോപാൽ എക്സ് പോസ്റ്റിലൂടെ പറഞ്ഞത്. മെയ് 10ന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒൻപത് ടിവികെ നേതാക്കളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭയിൽ അംഗമാകുന്ന കോൺഗ്രസ് എംഎൽഎമാർക്ക് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. ‘1984ലും 1991-ലും കോൺഗ്രസിന് 60-ൽ അധികം എംഎൽഎമാർ ഉണ്ടായിരുന്നിട്ടും ഞങ്ങൾ സർക്കാരിൽ ഉണ്ടായിരുന്നില്ല. 2006-ൽ, 34 എംഎൽഎമാരുള്ള ഡിഎംകെ ന്യൂനപക്ഷ സർക്കാരിനെ പിന്തുണച്ചിട്ടും, ഞങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല. 18 എംഎൽഎമാരുള്ള 2021-ൽ പോലും കോൺഗ്രസിന് മന്ത്രിതല പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇന്ന്, വെറും 5 എംഎൽഎമാരുമായി, നമ്മുടെ രണ്ട് സഹപ്രവർത്തകർ മന്ത്രിമാരാകാൻ ഒരുങ്ങുന്നു. ഏകദേശം 60 വർഷങ്ങൾക്ക് ശേഷം, തമിഴ്‌നാട് മന്ത്രിസഭയിൽ കോൺഗ്രസിന് വീണ്ടും പ്രാതിനിധ്യം ലഭിക്കും’, ദിനേശ് ഗുണ്ടു റാവു എക്സ് പോസ്റ്റിലൂടെ പറഞ്ഞു..



