വാഷിങ്ടൺ: ഇസ്രയേലിൽ തനിക്ക് 99 ശതമാനം ജനപ്രീതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ വിചിത്ര വാദം.
‘ഇസ്രയേലിൽ നിലവിൽ എനിക്ക് 99 ശതമാനം പിന്തുണയുണ്ട്. ഇന്ന് രാവിലെ ലഭിച്ച ഒരു സർവേ ഫലത്തിലും ഇതാണ് വ്യക്തമാകുന്നത്. യുഎസ് പ്രസിഡൻ്റ് കാലാവധി കഴിഞ്ഞാൽ ഇസ്രയേലിൽ പോയി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ആലോചിക്കും’, എന്നാണ് ട്രംപ് പറഞ്ഞത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തു. താൻ പറയുന്നത് എന്തും നെതന്യാഹു അനുസരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഇസ്രായേലിൽ നെതന്യാഹുവിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
നേരത്തേ ഇറാനെതിരെ ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിരുന്നു. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണ് എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിൽ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് പിന്മാറിയതെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. കരാറിലെത്താൻ ഇറാൻ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഇറാൻ്റെ മനസ്സിൽ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും യുദ്ധം വളരെ വേഗത്തിൽ അവസാനിക്കാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.



