ക്രിസ്തുവിന്റെ പരിജ്ഞാനത്തിൽ വളരുക ( 2 പത്രൊ. 3:14 – 18)
“കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവീൻ” (വാ. 18).
അനേക ക്രിസ്തു വിശ്വാസികൾക്കും ദൈവത്തെക്കുറിച്ചുള്ള അറിവ് തികച്ചും പരിമിതം ആണെന്നതാണ് വാസ്തവം. വിശുദ്ധ ലിഖിതങ്ങളുടെയും തങ്ങളുടെ ജീവിത അനുഭവങ്ങളുടെയും വെളിച്ചത്തിൽ, ദൈവം ആരെന്ന് പഠി .ക്കുവാനും മനസ്സിലാക്കുവാനും അവർ താൽപര്യപ്പെടുന്നില്ല എന്നതാണ് മുഖ്യ കാരണം!
ഇതിനൊരു പ്രതിവിധിയാണ് വി. പത്രൊസ് ധ്യാന ഭാഗത്ത് നൽകുന്ന പ്രബോധനം. ” (ദൈവ) കൃയിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ പരിജ്ഞാനത്തിലുംവളരുവീൻ” (വാ.18) എന്നാണ് താൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. “എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുകൊണ്ട് നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ, നിങ്ങൾക്ക് തന്നെക്കുറിച്ചുള്ള ജ്ഞാനത്തിന്റെയും, വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും, നിങ്ങളുടെ ഹൃദയ ദൃഷ്ടി പ്രകശിപ്പിച്ചിട്ട്, വിശുദ്ധന്മാരിൽ അവ
ന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്ന് നിങ്ങൾ അറിയേണ്ട
തിനും പ്രാർത്ഥിക്കുന്നു”(എഫേ. 1:17, 18) എന്നാണു വി.പൗലൊസ് എഫേസ്യയിലുള്ള വിശ്വാസികളോട് പറയുന്നത്!
ദൈവത്തിന്റെ താല്‌പര്യം, ഓരോ വിശ്വാസിയേയും, ക്രിസ്തുവിന്റെ സ്വരൂപത്തോടു സാദൃശ്യമുള്ളവരാക്കിത്തീർക്കുക എന്നതാണ്. അതിന് സാധിക്കുന്നത് ഓരോ വിശ്വാസിയും വചനമെന്ന മായമില്ലാത്ത പാൽ കുടിച്ചു കൊണ്ട്, സ്നേഹത്തിൽ സത്യം സംസാരിച്ചു കൊണ്ട്, “ക്രിസ്തു എന്ന തലയോളം വളരുവാൻ ഇടയാകു”മ്പോഴാണ് (എഫേ.4:15). ക്രമീകൃതവും ചിട്ടപ്പെടുത്തിയതുമായ ദൈവ വചന പഠനം അതിന് അനിവാര്യമാണ്. എന്നാൽ, ഇന്ന് പല വേദികളിലും ‘ചോക്ക
ലേറ്റ് ‘ നൽകുന്ന ദൈവത്തെയാണ് പലരും അവതരിപ്പിക്കുന്നത്! “യേശു ക്രിസ്തു ദൈവരാജ്യം പ്രസംഗിച്ചു കൊണ്ടു വന്നു. എന്നാൽ, ദൈവരാജ്യത്തിൽ നിന്നും അന്യപ്പെടുത്തിയ യേശുവിനെയാണ് ഇന്ന് പലരും പ്രസംഗിക്കുന്നത് ” എന്ന ലിയനാർഡോ ബോഫിന്റെ വിമർശനം ഇവിടെ യാഥാർത്ഥ്യമാകുകയാണ്. നമുക്ക് അതിൽ നിന്നു വിട്ടു നിൽക്കാം? ക്രിസ്തുവിന്റെ പരിജ്ഞാനത്തിൽ വളരാം? ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: ക്രിസ്തുവിന്റെ പരിജ്ഞാനത്തിൽ വളരാതെ നമുക്ക് ക്രിസ്തീയ പക്വത പ്രാപിക്കാൻ സാദ്ധ്യമല്ല!



