ഷാർജ: കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയിൽ (LKS-2026) ഇന്ത്യൻ അസോസിയേഷൻ ഷാർജ (IAS) സമർപ്പിച്ചതും നേരത്തെ കേരള മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന വേളയിൽ സമർപ്പിച്ച നിവേദനത്തിൽ ഉള്ളതുമായ, സാങ്കേതിക കാരണങ്ങളാലോ സാമ്പത്തിക പ്രയാസങ്ങളാലോ പ്രവാസി ക്ഷേമനിധി വിഹിതം മുടങ്ങിപ്പോയ പ്രവാസികൾക്ക് മാനുഷിക പരിഗണന നൽകി വൺ ടൈം സെറ്റിൽമെന്റിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന അപേക്ഷ അംഗീകരിച്ച കേരള സർക്കാരിനും പ്രവാസി ക്ഷേമ ബോർഡിനും അസോസിയേഷൻ മാനേജ്‌മെന്റ് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
ആയിരക്കണക്കിന് പ്രവാസികൾക്ക് വൻ ആശ്വാസമാകുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. വൺ-ടൈം സെറ്റിൽമെന്റ് (OTS): വിവിധ കാരണങ്ങളാൽ അംശദായം പൂർത്തിയാക്കാൻ കഴിയാത്തവർക്കും, വർഷങ്ങളോളം വിഹിതം അടച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവർക്കും കുടിശ്ശിക തീർപ്പാക്കി പദ്ധതിയുടെ ഭാഗമാകാൻ പ്രത്യേക അവസരം നൽകുമെന്ന് അറിയുന്നു.
ലോക കേരള സഭയിൽ പ്രവാസി ഇൻഷുറൻസ് (നോർക്ക കെയർ) പദ്ധതിയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ അഭിനന്ദിച്ചിരുന്നു. ഇതിനോടൊപ്പം തന്നെ, വിദേശത്തുനിന്നും മടങ്ങിയെത്തിയവർക്കും (Gulf Returnees), താൽക്കാലികമായി നാട്ടിൽ നിൽക്കുന്നവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും, ഷാർജയിൽ നോർക്ക ഇ-ഫെസിലിറ്റേഷൻ ആരംഭിക്കണമെന്ന നിർദ്ദേശവും അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.
പ്രവാസികളുടെ വേദന തിരിച്ചറിഞ്ഞ്, മാനുഷികമായ പരിഗണനയോടെ ഈ തീരുമാനമെടുത്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനോടും പ്രവാസി ക്ഷേമ ബോർഡിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. പ്രവാസലോകത്തെ സാധാരണക്കാരുടെ ശബ്ദം കേൾക്കാൻ സർക്കാർ കാണിക്കുന്ന ഈ താല്പര്യം പ്രശംസനീയമാണ്.
യു.എ.ഇ-യിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അവർക്ക് അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടർന്നും മുൻപന്തിയിലുണ്ടാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
റിപ്പോർട്ടർ,
രവി കൊമ്മേരി,
മലയാളി മനസ്സ് USA ന്യൂസ് – യുഎഇ .



