തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാൻ ആകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിഡി സതീശൻ്റെ പ്രതികരണം. പി എം ശ്രീ യിൽ നിന്ന് പിൻമാറണമെന്ന് ദീപ ദാസ് മുൻഷി അടക്കമുള്ള നേതാക്കളുടെ ചർച്ചയ്ക്ക് മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്നത്. പി എം ശ്രി പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ദീപാ ദാസ് മുൻഷി, രാജ് മോഹൻ ഉണ്ണിത്താൻ കെ സി ജോസഫ് പി ജെ കുര്യൻ എന്നിവരടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടു.എന്നാൽ നേതാക്കളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. നിയമോപദേശത്തിന് കൂടുതൽ മറുപടി. പാർട്ടിയുടെയും നേതാക്കളുടെയും വികാരം മാനിക്കും. ഉപസമിതി റിപ്പോർട്ട് വന്നശേഷം തുടർന്നുനടപടിയെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയിൽ അസംതൃപ്തരാണ് നേതാക്കൾ. അതേസമയം പി എം ശ്രീയിൽ സംസ്ഥാനത്തിൻ്റെ മതേതര സ്വഭാവം മുൻനിർത്തി തന്നെയാകും തീരുമാനം എന്നാണ് യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയത്. കെപിസിസിക്ക് ഫുൾടൈം അധ്യക്ഷൻ വേണമെന്ന ആവശ്യവും മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ചു. പാർട്ടിയും സർക്കാരും തമ്മിൽ ചേർന്ന് ഉപസമിതി വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.



