തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പാ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തി 1.26 കോടി രൂപയുടെ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതിയായ തിരുവനന്തപുരം തിരുവല്ലം സ്വദേശിനിയായ ബിന്ദു.എൽ (വയസ്-47) നെ വിജിലൻസ് ഇന്ന് (08.09.2026) അറസ്റ്റ് ചെയ്തു.
2020-2021 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്കായി നടപ്പിലാക്കിയ പദ്ധതിയുടെ വായ്പകൾക്കുള്ള സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടന്നതായ ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകൾ ഉണ്ടാക്കിയ ശേഷം യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ ഈ തുക ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ഫണ്ട് തട്ടിയെടുത്തത്.
ഈ കേസിന്റെ അന്വേഷണത്തിൽ 8-ാം പ്രതിയായ ബിന്ദു.എൽ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ പ്രവീൺ രാജ്, മുൻ എസ്.സി. പ്രൊമോട്ടർമാരായ സിന്ധു.എസ്, അജിത, പട്ടം സർവ്വീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി, ആധാരം എഴുത്തുകാരനായ സുരേഷ് ബാബു എന്നിവരെ വിജിലൻസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
#keralavigilance #arrest #fundfraud #ProjectZero



