കോട്ടയം: ശബരിമല അയ്യപ്പനെ അപമാനിച്ചെന്ന ആരോപണത്തില്‍ സണ്ണി എം. കപിക്കാടിനെതിരെ നിയമനടപടിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
സണ്ണി എം. കപിക്കാടിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ബോർഡ് യോഗത്തില്‍ ചർച്ച ചെയ്യും. നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാർ അറിയിച്ചു.
സണ്ണി എം. കപിക്കാട് നടത്തിയ പരാമർശം വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതും അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന് സന്തോഷ് കുമാർ പറഞ്ഞു. ജാതിഭേദമന്യേ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ആരാധനാകേന്ദ്രമാണ് ശബരിമലയെന്നും അയ്യപ്പനെയും വിശ്വാസത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അയ്യപ്പനെതിരായ അധിക്ഷേപ പരാമർശത്തില്‍ സണ്ണി എം. കപിക്കാടിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പരാതിയിലായിരുന്നു നടപടി. ഹിന്ദു ഐക്യവേദിയും പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വിവാദമായ പരാമർശത്തില്‍ പിന്നീട് സണ്ണി എം. കപിക്കാട് ഖേദം പ്രകടിപ്പിച്ചിരുന്നു. അയ്യപ്പനെയോ മാളികപ്പുറത്തമ്മയെയോ അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ ഭാഗത്തുനിന്ന് തെറ്റായ ഒരു വാക്ക് വന്നെന്നും അത് പറയരുതായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി.
മലയാളം സർവകലാശാലയിലെ പ്രതിഷേധത്തിനിടെയാണ് പരാതിക്കാധാരമായ പരാമർശം സണ്ണി എം. കപിക്കാട് നടത്തിയത്.



