പാലാ : അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ സന്തോഷത്തിനുമാണ് പ്രഥമ പരിഗണനയെന്ന് പാലാ നഗരസഭ ചെയർപേഴ്സൺ ദിയാ ബിനു സംസാരിക്കുകയായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നു വരേണ്ടി വന്നതെന്നും നഗരസഭ ചെയർപേഴ്സൺ എന്നുള്ള സ്ഥാന ലഭ്യതയിൽ ആദ്യകാലഘട്ടത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നുവെങ്കിലും ഇപ്പോൾ കാര്യങ്ങൾ പഠിച്ച് വേഗതയിൽ ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ചെറുപ്രായത്തിൽ ഈ സ്ഥാനത്തിരിക്കേണ്ടി വന്നപ്പോൾ ജനങ്ങൾക്കിടയിലും കൗൺസിലർമാർക്കിടയിലും ഗൗരവതരമായിട്ടുള്ള ഒരു സ്വീകാര്യത ലഭിക്കാൻ ആദ്യകാലഘട്ടത്തിൽ ബുദ്ധിമുട്ട് നേരിട്ടുവന്ന് ചോദ്യത്തിന് മറുപടിയായി ദിയ പറഞ്ഞു. നഗരസഭയിലെ ദൈനംദിന പ്രവർത്തനങ്ങൾ കുറച്ചുകൂടി വേഗതയിലും ഓർഡറിലുമാക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ അവർ പാലായിലെ അടിസ്ഥാന സൗകര്യ വികസനത്തിന് തന്നെയാണ് മുഖ്യപരിഗണനയെന്ന് ചൂണ്ടിക്കാട്ടി.
പാലാ ജനറൽ ആശുപത്രിക്ക് മുൻഗണന കൊടുക്കുന്നുണ്ടെന്നും അതോടൊപ്പം തന്നെ സ്റ്റേഡിയം, കുമാരനാശാൻ പാർക്ക്, തുടങ്ങിയവയുടെയെല്ലാം പ്രവർത്തനം നടന്നു വരികയാണെന്നും നഗരത്തിൻറെ സൗന്ദര്യവത്കരണത്തിനും ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളുണ്ടാകുമെന്ന് ദിയ പറഞ്ഞു.
കൗൺസിലർമാർ പല സ്വഭാവക്കാരാണെന്നും അവർക്കെല്ലാം വിവിധ അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും പറഞ്ഞ ദിയ പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉള്ളിൽ തന്നെ പറഞ്ഞു തീർക്കണമെന്നാണ് തൻറെ നിലപാടെന്നും വ്യക്തമാക്കി. നിലവിൽ സംഭവിച്ച ചില അസുഖകരമായ പ്രശ്നങ്ങൾ യുഡിഎഫ് നേതൃത്വം മുൻകൈയെടുത്ത് പരിഹരിക്കുന്നതു കൊണ്ട് തന്നെ അതേക്കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
യുവതലമുറയ്ക്ക് മാനസികാരോഗ്യം കുറവുള്ളത് പോലെയാണ് അനുഭവപ്പെടുന്നതെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ നേരിടാൻ അവർക്ക് സാധിക്കുന്നില്ല എന്ന് തോന്നുന്നതായും പറഞ്ഞ ദിയാ ബിനു നാട് നേരിടുന്ന മറ്റൊരു വലിയ വിപത്ത് മയക്കുമരുന്നിന്റെ ഉപഭോഗമാണെന്നും ചൂണ്ടിക്കാട്ടി.യുഡിഎഫ് സർക്കാരിൻറെ ഓപ്പറേഷൻ തൂഫാൻ പോലെയുള്ള നടപടികൾ അക്കാര്യത്തിൽ മികച്ച നേട്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് ദിയാ ബിനു പറഞ്ഞു.



