തിരുവനന്തപുരം നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽ യുവതിയെ കഴുത്തറുത്തു കൊന്ന കേസിൽ പ്രതിയായ ഭർത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഉദിയന്നൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഹസീന ബിവി(36)യെ ആണ് ഭർത്താവ് സുരേഷ് (46) മക്കളുടെ മുന്നിൽ വച്ച് കഴുത്തറുത്തു കൊന്നത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ബുധനാഴ്‌ച പുലർച്ചെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറിൽ വീട്ടിൽനിന്നു രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കാർ ബാലരാമപുരം റയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പിന്നാലെയാണ് ഇന്നു രാവിലെ സുരേഷിൻ്റെ മൃതദേഹം ചിദംബരത്ത് കണ്ടെത്തിയത്. ഇയാൾ ജീവനൊടുക്കിയതാവാം എന്നാണു പൊലീസ് കരുതുന്നത്.



