സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും പ്രവാചക സന്ദേശവുമായി ഇന്ന് നബിദിനം ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാം മത വിശ്വാസികൾ നബിദിനമായി കൊണ്ടാടുന്നത്.
മസ്ജിദുകളും പരിസരങ്ങളും അലങ്കരിച്ചും പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചുമാണ് വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്.
ഹിജ്റ വർഷ പ്രകാരം റബീഉൽ അവ്വൽ മാസം 12-നാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. 1501 ആം ജന്മദിനമാണ് വിപുലമായ ആഘോഷത്തോടെ ഇത്തവണ വിശ്വാസികൾ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. വിശ്വാസികൾക്ക് ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിൻ്റെ ഇശലുകളുടെ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.
റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകൾ ആരംഭിച്ചിട്ടുണ്ട്. പ്രവാചകൻ്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും. സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകര്ത്താനുള്ള പ്രതിജ്ഞയാണ് ഓരോ വിശ്വാസികളുടെയും നബിദിന ആഘോഷം.
പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയർത്തുന്നതാണ് നബിദിന ആഘോഷങ്ങൾ, ഇത്തവണ ഓണക്കാലത്തെ നബിദിന ആഘോഷം നാടെങ്ങും സൗഹൃദ കാഴ്ച്ചകൾക്കും വേദിയാകുന്നുണ്ട്.



