ദില്ലി: പ്രമുഖ മണിപ്പൂരി ഗിറ്റാറിസ്റ്റ് ചോങ്താം വിക്രം സിംഗിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ദില്ലിയിൽ പ്രതിഷേധം ശക്തമാക്കി വടക്കുകിഴക്കൻ സംസ്ഥാനക്കാർ. ഇന്നലെ രാത്രി നൂറുകണക്കിന് ആളുകൾ പൊലീസ് സ്റ്റേഷനിലേക്ക് മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തി. തങ്ങളും ഇന്ത്യക്കാർ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. വിവിധ ബാൻഡുകൾക്ക് വേണ്ടി ഗിറ്റാർ വായിച്ചിട്ടുള്ള വിക്രം സിംഗ്, സംഗീത അധ്യാപകനുമാണ്.
വീടിനടുത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത വിക്രം സിംഗിനെ കഴിഞ്ഞ ദിവസമാണ് യുവാക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒരു പ്രായപൂർത്തി ആകാത്ത ആൾ അടക്കം 8 പേർ കേസിൽ അറസ്റ്റിലാണ്. എല്ലാവരും ഹോട്ടലിലെ തൊഴിലാളികളോ ഡെലിവറി ബോയ്സോ ആണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത ആളിന് പുറമെ ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. പാർട്ടിക്കും സർക്കാറിനും മുന്നിൽ സാധാരണ പൗരർ നിസഹായരായി തീർന്നിരിക്കുന്നു. കുറ്റക്കാർക്കുള്ള ശിക്ഷ നടപ്പാകുന്നില്ല, പ്രതികൾ സ്വന്തം പാർട്ടിയിലുള്ളവരായാൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെജ്രിവാൾ വിമർശിച്ചു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. ദില്ലിയില് ക്രമസമാധാനനില തീർത്തും തകർന്നു. വിദ്യാർത്ഥികളെയും മാധ്യമപ്രവർത്തകരെയും അധിക്ഷേപിക്കുന്ന തിരക്കിലാണ് പൊലീസ്. യഥാർത്ഥ കുറ്റകൃത്യങ്ങൾ പൊലീസ് കാണുന്നില്ലെന്നും ദിപ്കെ കുറ്റപ്പെടുത്തി.



