ഗാസയിലെ ഏക കത്തോലിക്ക ഹോളി ഫാമിലി ചർച്ചാണ് വ്യാഴാഴ്ച രാവിലെ ഇസ്രയേൽ തകർത്തത്.ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഹോളി ഫാമിലി പള്ളി വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്കും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ അൽ അഹ്‌ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് പുരോഹിതൻമാർ ഉൾപ്പെടെ ആറു പേർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു. ജനവാസ കേന്ദ്രമായ അൽ സൈത്തൂൺ മേഖലയിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഹോളി ഫാമിലി പള്ളിയും ആക്രമിച്ചത്.
”ഇന്ന് രാവിലെ ഹോളി ഫാമിലി കോമ്പൗണ്ടിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലാറ്റിൻ പാത്രിയാർക്കേറ്റ് അതീവ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നും ഈ ക്രൂരമായ യുദ്ധം അവസാനിക്കാനും ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാവില്ല.” ഹോളി ഫാമിലി പള്ളിയുടെ ഭരണച്ചുമതലയുള്ള ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് എഎഫ്പിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഇതേ പള്ളിക്കുനേരെ 2023 ഡിസംബറിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഉണ്ടായ മരണത്തിലും പരുക്ക് സംഭവിച്ചതിലും ലിയോ മാർപാപ്പ അതീവ ദുഃഖിതനാണെന്നും വെടിനിർത്തലിനുള്ള തന്റെ ആഹ്വാനം അദ്ദേഹം ആവർത്തിക്കുന്നുവെന്നും വത്തിക്കാൻ ഔദ്യോഗികമായി പ്രസ്താവനയിലൂടെ അറിയിച്ചു.



