- സർവ്വവ്യാപിയായ ദൈവം! (സങ്കീ.139:7-16)
“നിന്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും. തിരുസന്നിധി വിട്ട് ഞാൻ എവിടേക്ക് ഓടും?”(വാ.7 ).
സ്ക്കോട്ടിഷ് നവീകരണത്തിന്റെ ആദ്യകാല വാക്താക്കളിൽ ഒരാളായിരുന്നു ആൻഡ്രൂ മെൽവിൻ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പ്രകോപിതനായ രാജാവ്, അദ്ദേഹത്തെ വിളിച്ചു വരുത്തി കോപത്തോടെ ഇപ്രകാരം പറഞ്ഞു: “നിങ്ങളിൽ അരഡസൻ പേരെ തൂക്കിൽ ഇടുകയോ നാടു കടത്തുകയോ ചെയ്യാതെ, ഈ രാജ്യത്ത് സമാധാനം ഉണ്ടാകില്ല!” ഇതു കേട്ട മെൽവിൻ, ഭവ്യതയോടെ പ്രതിവചിച്ചു”അങ്ങയുടെ കൊട്ടാരം സേവകർക്ക് അങ്ങനെ ചെയ്യാൻ കല്പന നൽകിയാലും. ഞാൻ ആകാശത്തോ, ഭൂമിയിലോ, എവിടെ വെച്ച് മരിച്ചാലും എനിക്കത് വിഷയമല്ല. ഭൂലോകം മുഴുവൻ എന്റെ ദൈവത്തിന്റേതാണ്. അവൻ എല്ലായിടത്തും സന്നീഹിതനാണ്. സത്യത്തെ തുക്കിലേറ്റാനോ, നാടുകടത്താനോ ആർക്കും സാദ്ധ്യമല്ല!”
ദൈവം സർവ്വവ്യാപി ആണെന്നത് വേദ പുസ്തകം നമുക്ക് നൽകുന്ന അടിസ്ഥാന അറിവാണ്. താൻ സർവ്വ വ്യാപി മാത്രമല്ല, സർവ്വ ശക്തനും, സർവ്വജ്ഞനുമാണ്! തനിക്ക് മറഞ്ഞിരിക്കാൻ ആർക്കും, ഒന്നിനും സാദ്ധ്യമല്ല. നാം ധ്യാനിക്കുന്ന വേദഭാഗം ദൈവത്തിന്റസർവ്വ വ്യാപിത്വത്തെ ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന ഒരു വേദഭാഗമാണ്. ദൈവത്തിന്റെ ആത്മാവിനെ ഒളിച്ച് ആർക്കും എങ്ങും പോകാനാവില്ല. എവടെ ചെന്നാലും താൻ അവിടെ കാണും. ഉഷസ്സിൽ ചിറക് ധരിച്ചു താൻ സമുദ്രത്തിന്റെ അറ്റത്ത് ചെന്ന് പാർത്താൽ, അവിടെയും ദൈവത്തിന്റ സാന്നിദ്ധ്യം ഉണ്ടായിരിക്കും (വാ. 19) എന്ന് പ്രഖ്യാപിക്കുന്നതിലൂടെ, ദൈവത്തിന്റെ സർവ്വവ്യാപിത്വം അടിവരയിട്ട് പ്രഖ്യാപിക്കുകയാണ് സങ്കീർത്തനക്കാരൻ ചെയ്യുന്നത്!
ദൈവം സർവ്വ വ്യാപി ആണെന്ന് പ്രഖ്യാപിക്കുമ്പോൾ, തന്നെ മറച്ചും ഒളിച്ചും നമുക്ക് ഒന്നും ചെയ്യാൻ സാദ്ധ്യമല്ല എന്ന കാര്യം നാം ഗൗരവമായി മനസ്സിലാക്കണം. പൊത്തീഫറിന്റെ കൊട്ടാരത്തിന്റെ ഉള്ളറയിൽ വെച്ച് അവന്റെ ഭാര്യ, യൗവ്വനക്കാരനായ യോസഫിനെ അവളോടൊപ്പം ശയിക്കുവാൻ പ്രേലോഭിപ്പിക്കുമ്പോൾ, അവൻ “ഞാൻ ഈ മഹാ ദോഷം പ്രവർത്തിച്ച് ദൈവത്തോട് പാപം ചെയ്യുന്നത് എങ്ങനെ?” എന്ന് ചോദിക്കുന്നത് (ഉല്പ. 39:9), ദൈവം സർവ്വ
വ്യാപി ആണെന്ന തികഞ്ഞ ബോദ്ധ്യത്തിൽ നിന്നുമാണ്! ഈ ബോധം ശക്തമായി നമ്മെ ഭരിക്കുകയാണെങ്കിൽ, നമ്മുടെ ജീവിതം അങ്ങേയറ്റം സുതാര്യവും,സത്യ സന്ധവുമായിരിക്കും. നാം എവിടെ ആയിരുന്നാലും, നാം ചെയ്യുന്നതെല്ലാം, ദൈവത്തിന് നഗ്നവും മലർന്നതും ആയിരിക്കും എന്ന ബോദ്ധ്യം നമുക്ക് ഉണ്ടാ
യിരിക്കും. നമുക്കതിന് ഇടയാകട്ടെ? ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: ദൈവത്തെ മറച്ചും ഒളിച്ചും നമുക്ക് ഒന്നും ചെയ്യാൻ സാദ്ധ്യമല്ല!



