മണിക്കൂറിൽ 290 കിലോമീറ്ററിലേറെ വേഗത്തിൽ ബൈക്ക് ഓടിക്കുകയും റോഡിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തയാൾക്കെതിരേ നടപടിയുമായി ദുബൈ പൊലീസ്. വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചും ഒരുചക്രത്തിൽ ബൈക്ക് ഓടിച്ചുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രത്യേക ട്രാഫിക് പട്രോൾ സംഘം ബൈക്ക് യാത്രികനെ കണ്ടെത്തി പിടികൂടിയത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്റെ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു
2023ലെ ദുബൈ ഡിക്രി നമ്പർ 30 പ്രകാരം ബൈക്ക് വിട്ടുകിട്ടുന്നതിന് 50,000 ദിർഹം (ഏകദേശം 13 ലക്ഷത്തോളം രൂപ) കസ്റ്റഡി ഫീസ് നൽകേണ്ടിവരും. ഇതിന് പുറമെ മറ്റ് നിയമനടപടികളും നേരിടേണ്ടിവരും.



