തലസ്ഥാനത്തെ നഗരമധ്യത്തിലുള്ള തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്നും, അത് നെയ്യാർ പോലെ കാടിനോട് ചേർന്ന് നിൽക്കുന്ന മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മൃഗശാല നഗരത്തിൽ തുടരുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ‘റി-ഇമാജിനിങ് കേരള’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൃഗശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ മാതൃകയിൽ കേരളത്തിൽ കെയർ ഗിവിങ് കോഴ്സുകൾ ആരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ഇൻ്റേൺഷിപ്പ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരമാവധി കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ പ്രഖ്യാപനങ്ങളെ യാഥാർത്ഥ്യമാക്കാനാണ് ‘റി-ഇമാജിനിങ് കേരള’ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തിന് അനുസരിച്ചുള്ള പദ്ധതികളാണ് ഉണ്ടാകേണ്ടത്. സർക്കാർ പരമ്പരാഗതമായ വഴിയിലൂടെ മാത്രം മുന്നോട്ടുപോയാൽ ലക്ഷ്യത്തിലെത്താനാകില്ല. കേരളത്തിൽ നിക്ഷേപം നടത്തുക എന്നത് ഒരു വലിയ സന്ദേശമായി പുറത്തേക്ക് പോകണം. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതികൾ തയ്യാറാണെന്നും, ഏഴ് വർഷമായി അനുമതി കിട്ടാത്ത പദ്ധതികൾ പോലും ഇതിലുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘സരൾ കേരളം’ വിപ്ലവകരമായ പദ്ധതിയാണെന്നും, നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള ഭരണപരമായ മാറ്റങ്ങളിലൂടെ ആറ് മാസത്തിനുള്ളിൽ മികച്ച ഫലങ്ങൾ ഉണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.



